തൃശൂർ : എയർ പോർട്ട് അതോറിറ്റിയുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. പേരാമംഗലം സ്വദേശിയുടെ അര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. രജിസ്‌ട്രേഷൻ, ഓൺലൈൻ ഇന്റർവ്യൂ, ട്രെയിനിംഗ്, യൂണിഫോം, ഓഫർ സെക്യൂരിറ്റി തുടങ്ങി വിവിധ ഘട്ടങ്ങളായി ഒരാഴ്ചയ്ക്കുള്ളിലാണ് പണം നഷ്ടമായത്. അടയ്ക്കുന്ന തുകയെല്ലാം ജോലിയിൽ പ്രവേശിക്കുന്ന ദിവസം തിരിച്ച് നൽകാമെന്നും പറഞ്ഞിരുന്നു. ഓൺലൈൻ വഴിയായിരുന്നു തട്ടിപ്പ്. എല്ലാ ഇടപാടുകൾക്കും ബാങ്ക് രസീതികൾ വന്നുകൊണ്ടിരുന്നതിനാൽ ഇടപാടിൽ സംശയം തോന്നിയിരുന്നില്ലെന്ന് പരാതിക്കാരൻ പറഞ്ഞു. ജൂലായ് 12 നാണ് മൊബൈലിലേക്ക് എയർ പോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയിലേക്ക് അക്കൗണ്ട് തസ്തികയിലേക്ക് സെലക്ട് ചെയ്തായി കാട്ടി സന്ദേശമെത്തിയത്. 32,500 രൂപയാണ് ശമ്പളമായി വാഗ്ദാനം ചെയ്തത്.
ജോലിക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ പരീക്ഷയുണ്ടെന്നും അതിന്റെ രജിസ്‌ട്രേഷനായി 1,699 രൂപ അടയ്ക്കണമെന്നുമായിരുന്നു ആവശ്യം. ഇത് പ്രകാരം പണം അയച്ച് കൊടുത്തു. പണം കിട്ടിയതിന്റെ ബാങ്ക് രേഖകളും തിരികെ ലഭിച്ചു. പരീക്ഷ കഴിഞ്ഞ ശേഷം പിറ്റേന്ന് തന്നെ ഓൺ ലൈൻ ഇന്റർവ്യൂ നടത്തി. ട്രെയിനിംഗിന്റെ ഭാഗമായി 6900 രൂപ അയച്ച് കൊടുക്കണമെന്നാവശ്യപെട്ട പ്രകാരം പണം കൈമാറി. പിറ്റേന്ന് യൂണിഫോം തുകയായി 11,900 രൂപയും അയച്ച് കൊടുത്തു. അടുത്ത ഘട്ടത്തിൽ ഓഫർ സെക്യുരിറ്റിയെന്ന നിലയിൽ 18,990 രൂപ ആവശ്യപ്പെട്ടു. ഓഗസ്റ്റ് മൂന്നിന് കൊച്ചിൻ എയർപോർട്ടിൽ ജോയിൻ ചെയ്യാമെന്നും പറഞ്ഞു. അവിടെ ഐ.ഡി.കാർഡ്, ഗേറ്റ് പാസ് എന്നിവയ്ക്ക് 26,990 രൂപ കൂടി ആവശ്യപ്പെട്ടു. എന്നാൽ പണം അത്രയും ഇല്ലാത്തതിനാൽ 5000 രൂപ നൽകി. ബാക്കി തുക അടയ്ക്കാൻ കൈയിൽ ഇല്ലെന്നും അടച്ച തുക തിരിച്ച് തരണമെന്നും അവരോട് ആവശ്യപ്പെട്ടു. 44,489 രൂപയാണ് ആകെ നഷ്ടപ്പെട്ടത്. എന്നാൽ അടച്ച തുകയുടെ 18 ശതമാനം കൂടി അടച്ചാലേ തിരിച്ച് കിട്ടുകയുള്ളൂവെന്നായിരുന്നു മറുപടി. അതിന് മൂന്നു മാസം എടുക്കുമെന്നും പറഞ്ഞു. തുടർന്ന് സിയാൽ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത്തരമൊരു ജോലി റിക്രൂട്ട്‌മെന്റ് ഇല്ലെന്ന് അറിയുന്നത്. ഇത് സംബന്ധിച്ച് പേരാമംഗലം പൊലീസിൽ യുവാവ് പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |