കൊടുങ്ങല്ലൂർ: അഗ്രഗണ്യരും ആരാധനാമൂർത്തികളെ ആരാധിക്കുന്ന സമൂഹത്തോട് ഉത്തരവാദിത്വവും ആചാരാനുഷ്ഠാനങ്ങളിൽ പൂർണതയും പുലർത്തുന്നവരെ തന്ത്രികളെന്ന് വിളിക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബ്രഹ്മശ്രീ തിലകൻ തന്ത്രികൾ ഇക്കാര്യങ്ങളിൽ പൂർണനായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബ്രഹ്മശ്രീ തിലകൻ തന്ത്രികളുടെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ദശമശ്രാദ്ധ സപര്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. സമൂഹത്തിൽ അതുല്യമായ സ്ഥാനം വഹിച്ച പ്രതിഭയായിരുന്നു തിലകൻ തന്ത്രികൾ. ശ്രീനാരായണ ഗുരുദർശനങ്ങൾക്ക് ഈ കാലഘട്ടത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. ബ്രഹ്മജ്ഞാനം നേടാൻ ജാതി തടസമല്ലെന്ന് ഗുരു കാണിച്ചുതന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകകരിച്ചു.
വൈദിക സംഘം സഹആചാര്യൻ സി.ബി. പ്രകാശൻ ശാന്തികൾ അദ്ധ്യക്ഷനായി. സ്വാമി ചിദാനന്ദപുരി അനുഗ്രഹഭാഷണവും വൈദിക സംഘം ആചാര്യൻ സി.കെ. നാരായണൻ കുട്ടി ശാന്തികൾ ഉപഹാര സമർപ്പണവും നടത്തി. സ്വാമി വിശുദ്ധാനന്ദ, കൂറ്റനാട് രാവുണ്ണി പണിക്കർ, കെ.വി. സദാനന്ദൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഇ.കെ. ലാലപ്പൻ ശാന്തി, സി.ഒ. ലക്ഷ്മി നാരായണൻ ശാന്തി എന്നിവർ സംസാരിച്ചു.
രാവിലെ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് സ്വാമി വിശുദ്ധാനന്ദയുടെയും സി.ബി. പ്രകാശൻ ശാന്തികളുടെയും നേതൃത്വത്തിൽ വിശ്വശാന്തി ഹോമവും കേരളത്തിലെ പത്ത് സന്യാസി മഠങ്ങളിലെ സന്യാസിവര്യന്മാരെ ആനയിച്ച് യതിപൂജയും നടത്തി. ശ്രാദ്ധ സപര്യയുടെ രണ്ടാം ദിവസം കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന്റെ ആഭിമുഖ്യത്തിലുള്ള മെഡിക്കൽ ക്യാമ്പ് രാവിലെ ഒമ്പത് മുതൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |