ചാലക്കുടി: കനത്ത മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. തുമ്പൂർമുഴി പാർക്കിലേക്കും പ്രവേശനമുണ്ടാകില്ല. ആഗസ്റ്റ് അഞ്ച് വരെയാണ് അടച്ചിടൽ. മലക്കപ്പാറ റോഡിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയതായി കളക്ടർ അറിയിച്ചു. പെരിങ്ങൽക്കുത്ത് ഡാമിലെ സ്ലൂയീസ് വാൽവ് തുറന്നതോടെ ചാലക്കുടിപ്പുഴയിൽ ജലവിതാനം ഉയർന്നു. ഇപ്പോൾ 2.48 മീറ്ററാണ് വെള്ളത്തിന്റെ അളവ്. 7.10 മീറ്ററാണ് മുന്നറിയിപ്പ് അളവ്. തുമ്പൂർമുഴി ഡി.എം.സിയുടെ മലക്കപ്പാറ മഴയാത്രയും നിറുത്തി. തിങ്കളാഴ്ച വനപ്രദേശത്തും നാട്ടിലും ചെറിയ മഴയാണ് ലഭിച്ചത്. അടുത്ത ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.
കാലവർഷം തീവ്രമാകുമെന്ന അറിയിപ്പിനെ തുടർന്ന് മുന്നൊരുക്കങ്ങളുമായി റവന്യൂ വകുപ്പ്. താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ നിന്നും വീട്ടുകാരെ മാറ്റാനും വെള്ളം കയറാൻ സാദ്ധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന്റെ മുന്നൊരുക്കമാണ് പൂർത്തിയാക്കിയത്. ഇതിന്റെ മുന്നോടിയായി അപകട സാദ്ധ്യത നിലനിൽക്കുന്ന പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കി. പരിയാരത്തെ മംഗലം കോളനി, മേലൂരിലെ ഡിവൈൻ കോളനി, കൂടപ്പുഴ കുട്ടാടംപാടം എന്നിവയാണ് പ്രധാനമായും വെള്ളം കയറുന്ന താഴ്ന്ന പ്രദേശങ്ങൾ. പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പിള്ളി, കോടശേരിയിലെ ചന്ദനക്കുന്ന് എന്നിവിടങ്ങളിലാണ് ഉരുൾപ്പൊട്ടലിന്റെ ഭീഷണിയുള്ളത്.
ഇതിന് പുറമേ ചാലക്കുടി ആനമല സംസ്ഥാന പാതയിലും മണ്ണിടിച്ചിൽ പ്രതീക്ഷിക്കുന്നുണ്ട്. പുഴത്തീരത്തുള്ള വീട്ടുകാർക്ക് വേണ്ട ജാഗ്രതാ നിർദ്ദേശം നൽകി. പൊലീസ് സ്റ്റേഷനുകളിലും ഒരുക്കം പൂർത്തിയാക്കി. ചാലക്കുടി ഫയർഫോഴ്‌സും മുന്നൊരുക്കം ആരംഭിച്ചു. കാലവർഷ ഭീഷണിയെ നേരിടുന്നതിന് വനം വകുപ്പും തയ്യാറായി. പുഴയിൽ നിന്നും വെള്ളം കയറാൻ സാദ്ധ്യതയുള്ള വാഴച്ചാൽ ആദിവാസി കോളനിയിലെ കുടുംബങ്ങളെ തൊട്ടടുത്ത വനം വകുപ്പിന്റെ ഡോർമെട്രിയിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മുക്കുംപുഴ കോളനിയിലും പ്രത്യേക സംരക്ഷണമുണ്ടാകും.
അന്തരീക്ഷത്തെ ഇരുണ്ടതാക്കി കാറ്റ്
ചാലക്കുടിയിലും സമീപ പഞ്ചായത്തുകളിലും തിങ്കളാഴ്ച പകൽ മുഴുവൻ ചാറ്റൽ മഴയാണ് അനുഭവപ്പെട്ടതെങ്കിലും വൈകീട്ടോടെ കാലാവസ്ഥയിൽ മാറ്റമുണ്ടായി. തുടർന്ന് വലിയ കാറ്റും മഴയുമായിരുന്നു. കാറ്റ് കൂടുന്നത് അപകട സൂചനയാണ്. മലയോരങ്ങളിൽ കനത്ത മഴയ്ക്കുള്ള സാദ്ധ്യതയാണ് ഇതു പ്രകടമാക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് വരെ പുഴയിലെ ജലനിരപ്പ് 2.48 മീറ്ററാണ്. തെല്ലും ഭയപ്പെടേണ്ട അവസ്ഥയിലല്ല ഇപ്പോഴുള്ളതെങ്കിലും മഴ കനക്കുമെന്ന് മുന്നറിയിപ്പാണ് ഭീഷണിയാകുന്നത്.
താലൂക്കിലെ മഴക്കെടുതികളെ നേരിടാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ജനങ്ങൾ, സർക്കാർ നിർദ്ദേശം പാലിക്കണം.
ഇ.എൻ.രാജു
ചാലക്കുടി തഹസിൽദാർ.
കാലവർഷം ആരംഭിച്ചത് മുതൽ വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള ഭാഗങ്ങളിൽ ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. ഇത്തരം അപകട സാദ്ധ്യത കണക്കിലെടുത്താണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
ആർ.ലക്ഷ്മി
വാഴച്ചാൽ ഡി.ഒഫ്.ഒ
ഡാം തുറന്ന സാഹചര്യത്തിൽ പുഴയിൽ വെള്ളം കൂടാൻ സാദ്ധ്യതയേറി. ഇതിന്റെ അടിസ്ഥാനത്തിൽ പുഴയിൽ ഇറങ്ങാൻ പാടില്ല.
സി.ആർ.സന്തോഷ്
ചാലക്കുടി ഡിവൈ.എസ്.പി
ക്യാമ്പ് തുറന്നു
തൃശൂർ : കനത്ത മഴയെ തുടർന്ന് കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. എടത്തിരുത്തി, പെരിഞ്ഞനം പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പെരിഞ്ഞനം ഗവ.യു.പി.സ്കൂളിൽ ഒമ്പത് കുടുംബങ്ങളിൽ നിന്ന് 16 പേരാണ് ക്യാമ്പിലെത്തിയത്. എടത്തിരുത്തി പഞ്ചായത്തിൽ അഞ്ച് കുടുംബങ്ങളിൽ നിന്നായി 30 പേരാണ് ക്യാമ്പിലുള്ളത്. മഴ കൂടുന്നതോടെ കൂടുതൽ പേർ ക്യാമ്പുകളിലെത്താൻ സാദ്ധ്യതയുണ്ട്. ചാവക്കാട് താലൂക്കിൽ നാട്ടികയിൽ മൂന്ന് കുടുംബംങ്ങളെ മാറ്റി പാർപ്പിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഇന്ന് അവധി
തൃശൂർ : ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലും വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനാലും ഇന്ന് അങ്കണവാടികൾ അടക്കം നഴ്സറി തലം മുതൽ പ്രൊഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. പരീക്ഷകൾ നേരത്തേ നിശ്ചയിച്ചത് പ്രകാരം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |