തൃശൂർ: പട്ടികവർഗ കോളനികളിൽ നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രവൃത്തി ആരംഭിച്ച് ഒരു വർഷത്തിനകം പൂർത്തീകരിക്കാൻ കളക്ടർ ഹരിത വി. കുമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രവൃത്തികൾ സമയബന്ധിതമായി പുരോഗമിക്കുന്നുവെന്ന കാര്യം ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. അംബേദ്കർ ഗ്രാമവികസന പദ്ധതികളുമായി ബന്ധപ്പെട്ട് സനീഷ് കുമാർ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
2016- 17 വർഷത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പെരിങ്ങൽക്കുത്ത്, മാരാംകോട്, രണ്ടുകൈ കോളനികളിലെ പ്രവൃത്തികൾ അവലോകനം ചെയ്തു. പുതുതായി ഒരു കോടിയുടെ പദ്ധതി നടപ്പിലാക്കുന്ന ഒമ്പത് കോളനികളിൽ പ്രവൃത്തികൾ തെരഞ്ഞെടുക്കുമ്പോൾ കോളനി നിവാസികൾക്ക് പ്രയോജനകരമായവ മുൻഗണനാ ക്രമത്തിൽ തയ്യാറാക്കണം. ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തിൽ കോളനികൾ സന്ദർശിച്ച് ആവശ്യമായ പദ്ധതികൾ ഏതൊക്കെയാണെന്ന് കണ്ടെത്തണം.
ജില്ലാ ഡെവലപ്‌മെന്റ് കമ്മിഷണർ ശിഖ സുരേന്ദ്രൻ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാന്റി ജോസഫ്, പഞ്ചായത്ത് സെക്രട്ടറി കെ.എസ്.സുരേഷ്, ആമ്പല്ലൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സവിത പി.ജോയ്, ഊരു മൂപ്പന്മാർ, എസ്.ടി പ്രൊമോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
എം.എൽ.എമാരുടെ സാന്നിദ്ധ്യത്തിൽ ചേരുന്ന യോഗത്തിൽ തീരുമാനിക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട് നിയമാനുസൃതം വേണ്ട അനുമതികൾ ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. തടസം നേരിടുന്ന പക്ഷം 15 ദിവസത്തിനകം പുതിയ പദ്ധതി കണ്ടെത്തി സമർപ്പിക്കണം. പദ്ധതി ആരംഭിച്ച് ഒന്നര വർഷത്തിനപ്പുറം നീണ്ടുപോകുന്ന സ്ഥിതി ഉണ്ടാകരുത്.
- കളക്ടർ
യോഗത്തിലെ നിർദ്ദേശങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |