തൃശൂർ: മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത ആറുവരിയാക്കിയതിന് പിന്നാലെ വാഹനങ്ങൾ ചീറിപ്പാഞ്ഞുപോകുമ്പോൾ, അപൂർണ്ണവും അശാസ്ത്രീയവുമായ നിർമ്മാണപ്രവർത്തനങ്ങൾ വഴിയൊരുക്കുന്നത് മുട്ടിന് മുട്ടിന് അപകടപരമ്പരകൾ.
മുടിക്കോട് ജംഗ്ഷനിൽ മാത്രം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് കഴിഞ്ഞ മാസമുണ്ടായത്. കാറും സ്‌കൂട്ടറും ഇടിച്ച് കഴിഞ്ഞദിവസം സ്‌കൂട്ടർ യാത്രികനായ എടപ്പലം സ്വദേശി ജിനു മരിച്ചതാണ് ഒടുവിലത്തേത്. റോഡിന് കുറുകെ കടക്കുന്ന വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്.
തിരക്കുള്ള ജംഗ്ഷനായതിനാൽ അപകടസാദ്ധ്യതയും കൂടുന്നു. അപകടങ്ങളിൽ പരിക്കേറ്റ് നിരവധി പേർ ചികിത്സയിലുണ്ട്. ചിലർ മരണമടഞ്ഞു. ആറ് വരിപ്പാതയുടെ നിർമ്മാണത്തിൽ അപാകതയുണ്ടെന്ന പരാതിയെ തുടർന്ന് അപാകത കണ്ടെത്താൻ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ മാസങ്ങൾക്ക് മുൻപ് പരിശോധന നടത്തിയിരുന്നു. ആയിരത്തിലേറെ കോടിയുടെ നിർമ്മാണം നടത്തിയതായി അവകാശപ്പെടുന്നുണ്ടെങ്കിലും പണികൾ ബാക്കിയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അടിപ്പാതകളും സിഗ്‌നലും ഇല്ലെങ്കിൽ...
അടിപ്പാതയോ മേൽപ്പാലമോ ഇല്ലാതെ മുടിക്കോട് ജംഗ്ഷനിൽ അപകടങ്ങളൊഴിയില്ലെന്നാണ് പറയുന്നത്. അടിയന്തരമായി സിഗ്‌നൽ സംവിധാനങ്ങളെങ്കിലും ഉണ്ടാകണം. ഈ മേഖലയിൽ ദേശീയപാതയുടെ നിർമ്മാണം ഭൂരിഭാഗവും പൂർത്തിയായതോടെ റോഡിന്റെ ഗുണനിലവാരം കൂടി. അതുകൊണ്ട് ലോറികളും ബസും അടക്കമുളള വലിയ വാഹനങ്ങളും ചീറിപ്പായുകയാണ്. അതാണ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. പട്ടിക്കാട് സ്‌കൂളിലേക്കുള്ള വിദ്യാർത്ഥികളും നിരവധി സ്‌കൂൾ വാഹനങ്ങളും ഇതുവഴി റോഡ് മുറിച്ച് കടക്കുന്നുണ്ട്. മുടിക്കോട് സെന്ററിലെ അപകടങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ മുടിക്കോട് സെന്ററിൽ കഴിഞ്ഞദിവസം സമരപരിപാടികൾ നടന്നിരുന്നു.
ടോൾ പിരിവിൽ ഇടപെട്ട് ഹൈക്കോടതി
മണ്ണുത്തി - വടക്കഞ്ചേരി ആറ് വരിപ്പാതയുടെ നിർമ്മാണം പൂർത്തിയാകാതെ പന്നിയങ്കരയിൽ ആരംഭിച്ച ടോൾ പിരിവിൽ ഹൈക്കോടതി വിശദീകരണം തേടി. പൊതുപ്രവർത്തകനായ അഡ്വ.ഷാജി ജെ.കോടങ്കണ്ടത്ത് സമർപ്പിച്ച ഹർജിയിൽ ഇന്ന് കോടതി വീണ്ടും വാദം കേൾക്കും. ആറുവരിപ്പാതയുടെയും സർവീസ് റോഡുകളുടെയും കുതിരാൻ ടണലിന്റെയും ഉൾപ്പെടെ പണികൾ പൂർത്തിയാക്കാതെ ദേശീയപാത അതോറിറ്റി അനുവദിച്ച താത്കാലിക കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചത്. ഈ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും പണികൾ പൂർത്തീകരിച്ച ശേഷം ടോൾ പിരിവ് ആരംഭിക്കണമെന്നുമായിരുന്നു ആവശ്യം.
പരാതികളേറെ
പലയിടങ്ങളിലും തകർന്ന ഡ്രെയ്‌നേജുകളുടെ പണി ഫലപ്രദമായില്ല.
പട്ടിക്കാട്, മണ്ണുത്തി, വടക്കഞ്ചേരി എന്നിവിടങ്ങളിലെ അഴുക്കുചാൽ പൂർത്തിയാക്കിയില്ല
ഫുട് ഓവർബ്രിജുകളുടെയും സർവീസ് റോഡുകളുടെയും നിർമ്മാണം ബാക്കി
ദേശീയപാതയ്ക്കായി മണ്ണെടുത്ത സ്ഥലങ്ങളിൽ സംരക്ഷണഭിത്തി കെട്ടൽ ബാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |