തൃശൂർ: ഓണക്കിറ്റ് ജില്ലാതല വിതരണോദ്ഘാടനം ഇന്ന് നടക്കാനിരിക്കെ, 126 പാക്കിംഗ് കേന്ദ്രങ്ങളിലായി കിറ്റ് തയ്യാറാക്കൽ അതിവേഗം പുരോഗമിക്കുന്നു. 8,90,000 റേഷൻ കാർഡ് ഉപഭോക്താക്കളാണുള്ളത്. 23, 24 തീയതികളിൽ എ.എ.വൈ (മഞ്ഞ) കാർഡ് ഉടമകൾക്കും 25, 26, 27 തീയതികളിൽ പി.എച്ച്.എച്ച് (പിങ്ക്) കാർഡുകാർക്കും 29, 30, 31 തീയതികളിൽ എൻ.പി.എസ് (നീല) കാർഡുകാർക്കും സെപ്റ്റംബർ 1, 2, 3 തീയതികളിൽ എൻ.പി.എൻ.എസ് (വെള്ള) കാർഡുടമകൾക്കും റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങാം.
ഈ ദിവസങ്ങളിൽ വാങ്ങാൻ കഴിയാത്തവർക്ക് സെപ്റ്റംബർ 4 മുതൽ 7 വരെ വാങ്ങാം. മേയർ എം.കെ.വർഗീസ് ഇന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് 4.30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിക്കും. ഇതിനോട് അനുബന്ധിച്ചാണ് ജില്ലാതല ഓണക്കിറ്റ് വിതരണം.
14 ഇനങ്ങൾ
തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് കിറ്റിലുള്ളത്. ഒരു കിലോ വീതം പഞ്ചസാര, പൊടിയുപ്പ്, 500 മില്ലി വെളിച്ചെണ്ണ, 500 ഗ്രാം വീതം ഉണക്കലരി, ചെറുപയർ, 250 ഗ്രാം തുവരപരിപ്പ്, 100 ഗ്രാം വീതം മുളക്‌പൊടി, മഞ്ഞൾപ്പൊടി, തേയില, ശർക്കരവരട്ടി /ചിപ്‌സ്, 50 ഗ്രാം വീതം കശുവണ്ടിപ്പരിപ്പ്, നെയ്യ്, 20 ഗ്രാം ഏലക്ക എന്നിവയാണ് കിറ്റിലുൾപ്പെട്ട സാധനങ്ങൾ.
റേഷൻകാർഡ് രജിസ്റ്റർ ചെയ്ത റേഷൻകടകളിൽ നിന്ന് കിറ്റ് വാങ്ങണം. ഓണശേഷം കിറ്റ് വിതരണം ഉണ്ടായിരിക്കില്ല. ഓണക്കിറ്റിലുൾപ്പെട്ട വെളിച്ചെണ്ണ പായ്ക്കറ്റ് പലവ്യഞ്ജന കിറ്റിന് പുറമേ പ്രത്യേകം നൽകും.
പി.ആർ.ജയചന്ദ്രൻ
ജില്ലാ സപ്ലൈ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |