തൃശൂർ: കുന്നംകുളത്ത്, അമ്മയെ കൊന്ന് സ്വത്ത് കൈവശപ്പെടുത്താൻ ശ്രമിച്ച മകൾ ഇന്ദുലേഖയുടെ എട്ട് ലക്ഷത്തിന്റെ ബാദ്ധ്യതയിൽ വില്ലനായത് ഓൺലൈൻ റമ്മിയാണോയെന്ന് പൊലീസ് പരിശോധിക്കും. വിദേശത്തുള്ള ഭർത്താവ് അറിയാതെ ആഭരണം പണയം വച്ചതുവഴിയാണ് ബാദ്ധ്യതയുണ്ടായതെന്നാണ് ഇന്ദുലേഖ പൊലീസിനോട് പറഞ്ഞത്.
അതേസമയം കൗമാരക്കാരനായ മകന്റെ ഫോണിൽ ചില ഓൺലൈൻ ഗെയിം ആപുകൾ പൊലീസ് കണ്ടെത്തിയിരുന്നു. ഇവ പണം നഷ്ടപ്പെടുത്തുന്ന കളികളുടേതാണോ എന്ന് പരിശോധിക്കും. സൗജന്യമായി കളിക്കാവുന്ന ഗെയിം ആപുകളും മകന്റെ ഫോണിലുണ്ട്. പലപ്പോഴായി ചെറിയ തുകകൾ ഇന്ദുലേഖയിൽ നിന്നും മകൻ വാങ്ങിയിരുന്നതായും പൊലീസ് പറയുന്നു.
അതുകൊണ്ട് മാത്രം ഇത്രയും ബാദ്ധ്യതയുണ്ടാകാൻ ഇടയില്ലെന്നാണ് പൊലീസും കരുതുന്നത്. കസ്റ്റഡിയിലെടുത്ത ഇന്ദുലേഖയുടെ ഫോൺ പൊലീസ് വിശദ പരിശോധനയ്ക്ക് വിധേയമാക്കും. കാളുകളും ഇന്റർനെറ്റ് ഉപയോഗരീതികളും പരിശോധിച്ച ശേഷമേ കൃത്യമായ വിവരം നൽകാനാകൂ എന്നാണ് പൊലീസ് പറയുന്നത്. ഭർത്താവ് പ്രതിമാസം 8,000 രൂപയാണ് അയക്കാറുള്ളതെന്നും വീട്ടുചെലവുകൾക്കായി വന്ന ബാദ്ധ്യതയാണിതെന്നും ഇന്ദുലേഖ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
ബ്‌ളേഡ് കമ്പനികളിൽ നിന്ന് പണമെടുത്തതായും സംശയമുണ്ട്. ഉത്സവപ്പറമ്പുകളിൽ ബലൂൺ കച്ചവടക്കാരനാണ് ഇന്ദുലേഖയുടെ അച്ഛൻ ചന്ദ്രൻ. കൊല്ലപ്പെട്ട അമ്മ രുക്മിണി കുന്നംകുളത്ത് സ്വകാര്യ ബിസ്കറ്റ് കമ്പനിയിൽ ജോലിക്ക് പോയിരുന്നു. ഇന്ദുലേഖയൊഴിച്ച് കുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്കെല്ലാം വരുമാനമുണ്ടെന്നിരിക്കെ പെട്ടെന്ന് ബാദ്ധ്യത പ്രശ്‌നമായത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. തുടരന്വേഷണത്തിൽ മാത്രമേ ഇത് വ്യക്തമാകൂ.
ഇന്ദുലേഖ ഗൂഗിളിൽ തെരഞ്ഞു; എങ്ങനെ കൊല്ലാം?
തൃശൂർ: ഇന്ദുലേഖ ഗൂഗിളിൽ തെരഞ്ഞു. എങ്ങനെ ഒരാളെ വിഷം കൊടുത്തു കൊല്ലാം? മാരകവിഷം ഏത്? അത് ഉള്ളിൽ ചെന്നാലുള്ള ലക്ഷണമെന്ത്? ഇത്തരം തെരച്ചിലുകളാണ് ഇന്ദുലേഖയെ കുരുക്കാൻ പൊലീസിന് തുമ്പായത്.
പൊലീസിൻ്റെ ചോദ്യത്തിനു മുന്നിൽ ആദ്യം പതറാതെ നിന്ന ഇന്ദുലേഖ ഇത്തരം തെരച്ചിലുകൾ എന്തിനെന്ന ചോദ്യത്തിനു മുന്നിൽ വിയർത്തു. ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ സ്വത്ത് കെെവശപ്പെടുത്തി എട്ട് ലക്ഷത്തിൻ്റെ ബാദ്ധ്യത തീർക്കാനാണെന്നായിരുന്നു മറുപടി.
പിതാവ് ചന്ദ്രൻ്റെ മൊഴിയും ഇന്ദുലേഖക്ക് എതിരായിരുന്നു. ഇന്ദുലേഖയുടെ മകന്റെ കീശയിൽ എലിവിഷം കണ്ടതായും ആത്മഹത്യക്ക് സാദ്ധ്യതയില്ലെന്നും ചന്ദ്രൻ മൊഴി നൽകിയെന്നാണ് വിവരം. വിഷപ്പായ്ക്കറ്റ് കളയാൻ ഇന്ദുലേഖ മകനെ ഏൽപ്പിച്ചിരുന്നുവത്രെ.
കേച്ചേരിയിൽ താമസിച്ചിരുന്ന ചന്ദ്രനും രുക്മിണിയും കിഴൂരിൽ ഇന്ദുലേഖയ്ക്കൊപ്പം താമസമാക്കിയിട്ട് 10 വർഷത്തോളമായി. കിഴൂരിൽ വീട് വാങ്ങി പുതുക്കിപ്പണിഞ്ഞു. വീട് വാങ്ങാൻ ഇന്ദുലേഖയുടെ ഭർത്താവ് പണം മുടക്കിയിരുന്നത്രെ. തങ്ങളുടെ കാലശേഷം വീടും സ്ഥലവും ഇന്ദുലേഖയ്ക്ക് നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ തിടുക്കപ്പെട്ട് കെെക്കലാക്കാനായിരുന്നു ശ്രമം.
രുക്മിണി കുന്നംകുളത്തെ സ്വകാര്യ ബിസ്കറ്റ് കമ്പനിയിൽ ജോലി ചെയ്തിരുന്നു. ഇന്ദുലേഖയുടെ ഭർത്താവ് വിദേശത്തു നിന്ന് വരുന്നതിനാൽ രണ്ടു ദിവസം അവധിയിലായിരുന്നു. ഓണത്തിന് ബോണസ് ലഭിച്ച ശേഷം ജോലി നിറുത്താനും ആലോചിച്ചിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |