തൃശൂർ : നിറങ്ങളിൽ നീരാടി വടക്കുന്നാഥന്റെ തെക്കേ ഗോപുര നടയിൽ കൂറ്റൻ അത്ത പൂക്കളം. മഹാമാരിക്ക് ശേഷമുള്ള അത്തപ്പൂക്കളത്തിന് ആവേശത്തിരയിളക്കമായിരുന്നു. രണ്ട് വർഷത്തിന് ശേഷം വടക്കുന്നാഥന്റെ തെക്കേഗോപുരനടയിൽ കൂറ്റൻ അത്തപ്പൂക്കളം ഒരുക്കാൻ പതിവിലും തിരക്കായിരുന്നു. പുലർച്ചെ മൂന്നിന് വടക്കുന്നാഥനിലെ നിയമവെടിക്ക് പിന്നാലെ 60 അടി വ്യാസത്തിലൊരുക്കിയ കളത്തിലേക്ക് ആദ്യ പുഷ്പം അർപ്പിക്കപ്പെട്ടു. കല്യാൺ സിൽക്‌സ് സാരഥി ടി.എസ്.പട്ടാഭിരാമൻ ആദ്യപുഷ്പം കളത്തിൽ വെച്ചു. പിന്നെ നിറങ്ങളുടെ ആറാട്ടായിരുന്നു തെക്കേഗോപുരനട ദർശിച്ചത്. ആനയുടെ കോലം മോഡേൺ ആർട്ടിലാക്കി അവതരിപ്പിച്ചത് ആർട്ടിസ്റ്റ് സ്റ്റീഫൻ, ആനന്ദൻ എന്നിവർ ചേർന്നായിരുന്നു. ചെണ്ടുമല്ലി, ജമന്തി, വാടാർമല്ലി, റോസ്, വിവിധയിനം ഇലകൾ എന്നിവ ചേർത്തായിരുന്നു പൂക്കളം സൃഷ്ടിച്ചത്.
1,500 കിലോ പൂക്കളാണ് ഉപയോഗിച്ചത്. 150 പേർ പൂക്കളമൊരുക്കാൻ സഹകരിച്ചു. കഴിഞ്ഞ രണ്ട് വർഷവും കൊവിഡ് സാഹചര്യത്തിൽ പേരിന് മാത്രമായിരുന്നു പൂക്കളം. ആ ക്ഷീണം സംഘാടകരായ സായാഹ്‌ന സൗഹൃദ കൂട്ടായ്മ തീർത്തത് പൂക്കളത്തിന്റെ വ്യാസം 2019 ലെ 52ൽ നിന്നും 60ലെത്തിച്ചാണ്. ടി.എൻ.പ്രതാപൻ എം.പി, മേയർ എം.കെ.വർഗീസ് എന്നിവർ ചേർന്ന് പൂക്കളത്തിന് മുമ്പിൽ ഭദ്രദീപം തെളിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് നന്ദകുമാർ, മുൻ മന്ത്രി വി.എസ്.സുനിൽകുമാർ എന്നിവർ മുഖ്യാതിഥികളായി. വൈകീട്ട് പൂക്കളത്തിന് ചുറ്റുമൊരുക്കിയ ദീപച്ചാർത്തിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ആദ്യ ദീപം തെളിച്ചു. അഡ്വ.ഷോബി ടി.വർഗീസ്, കെ.വി.സുധർമ്മൻ, കെ.കെ.പ്രശാന്ത്, സി.എൻ.ചന്ദ്രൻ, ജോബി തോമസ്, ആർ.എച്ച്.ജമാൽ, രാജൻ അയിനിക്കുന്നത്, പി.ഡി.സേവ്യർ, മനോജ് ചെമ്പിൽ, ഇ.എൻ.ഗോപി, സണ്ണി ചക്രമാക്കൽ, സോമൻ ഗുരുവായൂർ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |