തൃശൂർ: ഉദ്യോഗസ്ഥർ കോൾ വികസനം വൈകിക്കുന്നുവെന്ന വിമർശനത്തിനിടെ, കോൾ വികസനം സമയബന്ധിതമായി പൂർത്തീകരിക്കാൻ സ്ഥിരം പരിശോധനാ സംവിധാനം വരുന്നു. സമയബന്ധിത പൂർത്തീകരണം ഉറപ്പുവരുത്താനായി എല്ലാ മാസവും ആദ്യവെള്ളിയാഴ്ച മൂന്നിന് യോഗം ചേരും. ഇത് സ്ഥിരം സംവിധാനമാകും. വിവിധ വകുപ്പുകൾ പ്രതിമാസ റിപ്പോർട്ട് അവതരിപ്പിക്കും. തൃശൂർ ആർ.ഡി.ഒ കോ ഓർഡിനേറ്ററായി പ്രവർത്തിക്കും. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ, വിവിധ വകുപ്പുമേധാവികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപറേഷൻ പ്രവർത്തന ഷെഡ്യൂൾ തയ്യാറാക്കി മൂന്നാഴ്ചയ്ക്കകം കളക്ടർക്ക് സമർപ്പിക്കും. ബണ്ടിന് മുകളിൽ മണ്ണുമൂടിക്കിടക്കുന്ന സ്ഥലങ്ങളിൽ മണ്ണ് നീക്കം ചെയ്യാൻ കെ.എൽ.ഡി.സിക്ക് നിർദേശം നൽകി. പുതിയ പമ്പ് സ്ഥാപിച്ച സ്ഥലങ്ങളിൽ കെ.എസ്.ഇ.ബിയുടെയും കൃഷി വകുപ്പിന്റെയും സംയുക്ത പരിശോധന മൂന്ന് ദിവസത്തിനകം പൂർത്തിയാക്കണം. കളക്ടറുടെയും കൺസ്ട്രക്ഷൻ എൻജിനീയറുടെയും ആഭിമുഖ്യത്തിൽ കാലതാമസം വരുത്തുന്ന കോൺട്രാക്ടർമാരെ വിളിച്ച് യോഗം ചേരണമെന്നാണ് കഴിഞ്ഞദിവസം തൃശൂർ മേഖലയിലെ അടിസ്ഥാന കോൾ വികസന പദ്ധതികളുടെ അവലോകന യോഗത്തിൽ റവന്യൂ മന്ത്രി കെ.രാജന്റെ നിർദ്ദേശം. തൃശൂർ, പൊന്നാനി മേഖലാ കമ്മിറ്റികൾ തിങ്കളാഴ്ച നടന്നതിനെ തുടർന്ന് പൂർണ യോഗം വിളിച്ചുചേർത്ത് അധിക പദ്ധതി തുക വിനിയോഗം സംബന്ധിച്ച് തീരുമാനമുണ്ടാക്കും. സബ്‌മേഴ്‌സിബിൾ പമ്പുകൾ ഇല്ലാത്ത കോൾപ്പടവുകളിൽ അവ സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കും.
10 വർഷം കഴിഞ്ഞിട്ടും...
കോൾ വികസന അതോറിറ്റിയുടെ ചെയർമാൻ കൂടിയായ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പെരുമ്പടപ്പിൽ നടന്ന യോഗത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ വിമർശനമുണ്ടായത്. സമഗ്ര കോൾ വികസനം കൊണ്ടുവന്ന് പത്ത് വർഷം കഴിഞ്ഞിട്ടും പൊന്നാനി കോളിൽ പകുതി പോലും ലക്ഷ്യം കാണാത്തതിനെതിരെയാണ് മന്ത്രിയും ഇ.ടി.മുഹമ്മദ് ബഷീർ എം.പിയും എം.എൽ.എമാരും വിമർശിച്ചത്. കൃഷി, കെ.എൽ.ഡി.സി, വൈദ്യുതി, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് അനാസ്ഥയാണെന്നാണ് ജനപ്രതിനിധികളുടെ ആരോപണം. ബണ്ട് നിർമാണം, തോടുകളുടെ ആഴവും വീതിയും കൂട്ടൽ, വൈദ്യുതീകരണം, ഫാം റോഡ്, പമ്പ് ഹൗസ്, മോട്ടോർ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം വൈകിയെന്നാണ് പരാതി.
ടെക്‌നിക്കൽ കമ്മിറ്റിയുമായി ബന്ധപ്പെട്ട തടസങ്ങൾക്കും ഉടൻ പരിഹാരമുണ്ടാക്കും. കർഷകർക്കുള്ള കുമ്മായ ലഭ്യത കൃഷിമന്ത്രിയുമായി ഇടപെട്ട് ഉറപ്പാക്കും.
കെ.രാജൻ
റവന്യൂ മന്ത്രി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |