തൃശൂർ: ഗവർണർ വാളോങ്ങുന്നത് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങൾക്കു നേരെയാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി. ഉന്നത വിദ്യാഭ്യാസ മേഖലയെ ഗവർണർ തകർക്കുകയാണെന്ന് ആരോപിച്ച് വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടുകളുടെ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ് കേരളത്തിന്റെ ഔന്നത്യം. വിദ്യാഭ്യാസരംഗത്ത് കേരളം നേടിയ പുരോഗതിയും നേട്ടങ്ങളും തകർക്കാനുള്ള ആസൂത്രിതശ്രമമാണിത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അത് അറിയില്ലെങ്കിൽ വായിച്ചു പഠിക്കണം. കേരളത്തിന്റെ സവിശേഷതകളും പ്രത്യേകതകളും അറിയാത്തയാൾ ഗവർണറായാൽ ഇതെല്ലാം സംഭവിക്കും. രാജ്ഭവനെ ബി.ജെ.പിയുടെ ഓഫീസാക്കി മാറ്റാനുള്ള നീക്കമാണ് ഗവർണർ നടത്തുന്നത്. അദ്ദേഹത്തിന്റെ യുദ്ധം സർക്കാരിനോടല്ല, ജനങ്ങളോടാണ്. കേരളജനത അത് ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംരക്ഷണ സമിതി ചെയർമാൻ പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനായി. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി, സി.പി.ഐ ദേശീയ കൗൺസിൽ അംഗം കെ.പി. രാജേന്ദ്രൻ, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സി.എൻ. ജയദേവൻ, ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ബേബിജോൺ, എം.എൽ.എമാരായ എ.സി. മൊയ്തീൻ, പി. ബാലചന്ദ്രൻ, സി.സി. മുകുന്ദൻ, കെ.കെ. രാമചന്ദ്രൻ, വിദ്യാഭ്യാസ സംരക്ഷണ സമിതി ജനറൽ കൺവീനർ വി.എസ്. സുനിൽകുമാർ, എം.കെ. കണ്ണൻ, അഡ്വ. സി.ടി. ജോഫി, ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, യു.പി. ജോസഫ്, പി.കെ. ഷാജൻ, എ.വി. വല്ലഭൻ, എം.കെ. ഭാസ്‌കരൻ, അഡ്വ. ടി.വി. വർഗീസ്, ഗോപിനാഥൻ താറ്റാട്ട്, ഷൈജു ബഷീർ, പോൾ എം. ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |