തൃശൂർ: പൈതൃക മ്യൂസിയവും അക്കാഡമിക് ബ്ലോക്കും വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മുഴുവൻ സമയ റസിഡൻഷ്യൽ കാമ്പസും ഉൾപ്പെടെ നിർമ്മിച്ച് തൃശൂർ ഡോ.ജോൺ മത്തായി സെന്ററിനെ ലോകോത്തര നിലവാരത്തിലേക്കുയർത്തുമെന്ന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ.എം.കെ ജയരാജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അടിയന്തരമായി മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ വിദഗ്ദ്ധർ ഉൾപ്പെടെയുള്ള ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. ഡോ.ജോൺ മത്തായി സെന്ററിന്റെ വികസനത്തിനായി സർക്കാർ ബഡ്ജറ്റിൽ പത്ത് കോടി അനുവദിച്ചിട്ടുണ്ട്. കൂടുതൽ ആവശ്യമായ തുക സർവകലാശാല ഫണ്ടിൽ നിന്ന് വിനിയോഗിക്കും. നിലവിലുള്ള ജോൺ മത്തായി സെന്റർ പൈതൃക മ്യൂസിയമാക്കും. പുതിയ അക്കാഡമിക് ബ്ലോക്ക് നിർമിക്കും. രാമാനുജം ഓഡിറ്റോറിയം, ജി.ശങ്കരപിള്ള ഓഡിറ്റോറിയം എന്നിവ നവീകരിക്കും. വിദ്യാർത്ഥികൾക്കായി മിനി ബസും സെന്ററിന്റെ ആവശ്യത്തിനായി മറ്റൊരു വാഹനവും വാങ്ങും. സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ലിറ്റിൽ തിയേറ്റർ പുനരുദ്ധരിക്കും. റസിഡൻഷ്യൽ കാമ്പസാക്കി മാറ്റുന്നതിന്റെ ഭാഗമായി നിലവിലുള്ള വനിതാ ഹോസ്റ്റലിന് ഒരു നില കൂടി നിർമ്മിക്കും. ആൺകുട്ടികൾക്ക് പുതിയ ഹോസ്റ്റൽ പണിയും. അത്യാധുനിക സ്റ്റുഡിയോയും കാമ്പസിൽ സുരക്ഷാ കാമറകളും സ്ഥാപിക്കും. വനിതാ സുരക്ഷാ ജീവനക്കാരെയും നിയമിക്കും. പുതിയ കാന്റീൻ കെട്ടിടം പണിയും. ആധുനിക ശുചിമുറികൾ നിർമ്മിക്കും. അദ്ധ്യാപക അനദ്ധ്യാപക ഒഴിവ് നികത്തും. ഇതിനായി പ്രത്യേക സിൻഡിക്കേറ്റ് യോഗം തൃശൂർ കേന്ദ്രത്തിൽ ചേർന്നതായും അദ്ദേഹം പറഞ്ഞു. പ്രൊ. വൈസ് ചാൻസലർ ഡോ.എം നാസർ, രജിസ്ട്രാർ ഡോ.ഇ.കെ സതീഷ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.കെ.ഡി ബാഹുലേയൻ, യൂജിൻ മൊറേലി, ഡോ.ഷംസാദ് ഹുസൈൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |