തൃശൂർ : കർഷക സമരത്തെ തുടർന്ന് പ്രധാനമന്ത്രി മോദി നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചതായി കിസാൻസഭ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഇ.പി ജയരാജൻ പറഞ്ഞു. കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനിയിൽ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതുകയാണ്. ഉൽപന്നങ്ങൾക്ക് ന്യായവില ലഭിക്കുന്നില്ല. കേരളത്തിൽ ഭക്ഷ്യസംസ്‌കൃതി വീണ്ടെടുക്കാൻ കർഷകർ ഒന്നിക്കണം. നെല്ലറകൾ വീണ്ടെടുക്കണം. ആധുനികവത്കരണം വഴി കൃഷിയിൽ സ്വയംപര്യാപ്തത നേടാനാവണം. നെല്ല്, തേങ്ങ, പച്ചക്കറി തുടങ്ങി മേഖലകളിൽ മൂല്യവർദ്ധിത ഉൽപന്നം നിർമ്മിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനാവണം. അതിനായി കർഷകസംഘം പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കേരളത്തിൽ വൻ വികസനപദ്ധതികളുമായാണ് മുന്നോട്ടുപോവുന്നത്. ദേശീയപാത വികസനം, വീടുകളിലേക്ക് പ്രകൃതി വാതക പൈപ്പ്‌ലൈൻ, ഇന്റർനെറ്റ് കണക്ഷനായി കെ ഫോൺ, കെ റെയിൽ തുടങ്ങി പദ്ധതികളെല്ലാം വരും തലമുറയുടെ ഗുണകരമായ ജീവീതം ലക്ഷ്യം വച്ചിട്ടുള്ളതാണ്. എന്നാൽ ഇത്തരം വികസനപദ്ധതികളെയെല്ലാം തകർക്കുന്ന സമീപനമാണ് ചിലർ വച്ചു പുലർത്തുന്നത്. സ്വന്തം മക്കളുടെ ജീവിതമാണ് ഇവർ തകർക്കുന്നതെന്ന് ചിന്തിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രധാന സ്ഥാനങ്ങളിൽ ആർ.എസ്.എസുകാരെ തിരുകിക്കയറ്റുന്നു. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഗോഡ്‌സെയെ വാഴ്ത്തുന്ന സ്ഥിതിയാണ്. ഗാന്ധിജിക്ക് പകരം ഗോഡ്‌സെയെ പഠിപ്പിക്കുന്നു, ഗോഡ്‌സെ സ്മാരകം നിർമ്മിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ എ.സി മൊയ്തീൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ്, യു.പി ജോസഫ്, കെ.വി അബ്ദുൾ ഖാദർ, പി.ആർ വർഗീസ്, മുരളി പെരുനെല്ലി എം.എൽ.എ, എ.എസ് കുട്ടി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |