തൃശൂർ: കലാമണ്ഡലത്തിലെ കളരികളും കൂത്തമ്പലവും വാദ്യോപകരണങ്ങളുമൊക്കെ കണ്ടപ്പോൾ അവരുടെ കണ്ണുകൾ അത്ഭുതം കൊണ്ട് തിളങ്ങി. ചക്രക്കസേരയിൽ ഒതുങ്ങേണ്ടി വന്നവർക്ക് മുന്നിൽ പുതുലോകം. ഒടുവിൽ കിരാതം തുള്ളലും കണ്ട് മടങ്ങിയപ്പോൾ വീൽച്ചെയറിലെത്തിയ 60 പേർക്കും നവ്യാനുഭൂതി.
പലവിധ കാരണങ്ങളാൽ ജീവിതം വീൽച്ചെയറിലായവരുടെ മാനസികോല്ലാസത്തിനായി കൂറ്റനാട്ടെ 'സഹയാത്ര' ചാരിറ്റബിൾ സൊസൈറ്റിയാണ് കുന്നംകുളം, പട്ടാമ്പി, കൂറ്റനാട് മേഖലയിലുള്ളവരെ ബുധനാഴ്ച കലാമണ്ഡലത്തിൽ എത്തിച്ചത്. ഇവരെ സഹായിക്കാൻ കുടുംബാംഗങ്ങളും സഹയാത്രയിലെ സന്നദ്ധപ്രവർത്തകരും ഉൾപ്പെടെ 120 ഓളം പേരുമുണ്ടായിരുന്നു. ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കാൻ 40 ചക്രക്കസേരകളുമെത്തിച്ചിരുന്നു.
അടുത്തുള്ളവർ തങ്ങളുടെ വീൽച്ചെയറുമായി ഓട്ടോയിലാണ് കലാമണ്ഡലത്തിലെത്തിയത്. ചിരിച്ചുല്ലസിച്ചുള്ള ഇവരുടെ സഞ്ചാരം കലാമണ്ഡലം അധികൃതരിൽ കൗതുകമുണർത്തി. വീൽച്ചെയറുമായി സഞ്ചരിക്കാൻ പ്രത്യേകം റാമ്പുകൾ ഒരുക്കിയിരുന്നു. പി.ജി വിദ്യാർത്ഥിനി അമൃതയുടെ കിരാതം ഓട്ടൻതുള്ളൽ ഇവർക്കായി അവതരിപ്പിച്ചു.
'കനകം മൂലം കാമിനി മൂലം കലഹം പലവിധമുകളിൽ സുലഭ'മെന്ന പ്രസിദ്ധമായ തുള്ളൽപ്പാട്ടും അഭിനയവും സംഘാംഗങ്ങൾക്ക് ഹരമായി. മുമ്പ് സഹയാത്ര സന്ദർശിച്ച കലാമണ്ഡലം ചന്ദ്രന്റെ ക്ഷണമനുസരിച്ചായിരുന്നു സന്ദർശനം.
ഒപ്പം നടത്താൻ 'സഹയാത്ര'
വീൽച്ചെയറിലായവരെ സഹായിക്കുകയും പുനരധിവസിപ്പിക്കുകയുമാണ് നാല് വർഷം മുമ്പ് രൂപീകരിച്ച സഹയാത്രയുടെ ലക്ഷ്യം. പ്രസിഡന്റ് വി.വി ബാലകൃഷ്ണൻ സൗജന്യമായി നൽകിയ 20 സെന്റിൽ താമസിയാതെ പുതിയ ഓഫീസ് നിർമ്മിക്കും. കരകൗശലവിദ്യ, സംഗീതം, തയ്യൽ തുടങ്ങിയവ പഠിക്കാൻ ആഴ്ചയിലൊരു ദിവസം സംഘാംഗങ്ങൾ ഒത്തുചേരും. ഇതിനുള്ള യാത്ര, ഭക്ഷണച്ചെലവ് സൊസൈറ്റി വഹിക്കും.
സഞ്ചരിക്കാൻ റാമ്പുകൾ ഒരുക്കിയതിൽ വളരെയധികം സന്തോഷം. കൂത്തമ്പലത്തിൽ കയറാൻ കഴിഞ്ഞത് റാമ്പുള്ളതുകൊണ്ടാണ്.
ദിജി
സഹയാത്ര അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |