ചേലക്കര: സഹകരണ ബാങ്ക് നിയമനത്തിന് കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള കോൺഗ്രസ് നേതാവിന്റെ ശബ്ദരേഖ പുറത്ത്. കോൺഗ്രസ് ചേലക്കര ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി.എം. കൃഷ്ണന്റെ ശബ്ദരേഖയാണ് പുറത്തുവന്നിട്ടുള്ളത്. വള്ളത്തോൾ നഗർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായിരുന്ന സി.പി. ഗോവിന്ദൻകുട്ടിയുടെ മകനെ കിള്ളിമംഗലം സഹകരണ ബാങ്കിൽ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാഞ്ഞാൾ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി.കെ. വാസുദേവൻ നടത്തിയ സംഭാഷണമാണ് പുറത്തുവന്നത്. ഒന്നരവർഷം മുമ്പ് നടന്ന നിയമനവുമായി ബന്ധപ്പെട്ടുള്ള കോഴ വിവാദമാണ് മണ്ഡലം പ്രസിഡന്റ് ടി.കെ. വാസുദേവൻ ഇപ്പോൾ പുറത്തു വിട്ടിട്ടുള്ളത്. ഇതോടെ ചേലക്കര ബ്ലോക്ക് പ്രസിഡന്റ് ടി.എം. കൃഷ്ണൻ നയിക്കുന്ന പൗര വിചാരണ ജാഥ മാറ്റിവച്ചു. കിള്ളിമംഗലം സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് കോഴ വിവാദം ഉയർന്ന സാഹചര്യത്തിലാണ് ആരോപണ വിധേയനായ ടി.എം. കൃഷ്ണന്റെ പൗര വിചാരണ ജാഥ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ജോസ് വള്ളൂർ ഇടപെട്ട് മാറ്റി വച്ചത്.
ആരോപണങ്ങൾ ടി.എം. കൃഷ്ണൻ നിഷേധിച്ചു. താൻ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നും പാർട്ടിയിലെ ഒരാൾക്ക് ജോലി നിയമനത്തിനുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. നിയമനത്തിന് 10 ലക്ഷം ആവശ്യപ്പെട്ടതായും 20 വർഷം മണ്ഡലം പ്രസിഡന്റും 10 വർഷം ബ്ലോക്ക് പ്രസിഡന്റുമായിരുന്ന നേതാവിന്റെ മകന് തന്നെ ജോലിക്ക് വേണ്ടി 10 ലക്ഷം ആവശ്യപ്പെടുന്ന ടി.എം. കൃഷ്ണനെപോലുള്ള നേതാക്കളാണ് കോൺഗ്രസിനെ തകർക്കുന്നതെന്നും രാഷ്ട്രീയം ഇത്തരക്കാർക്ക് കച്ചവടമാണ് എന്നും ടി.കെ. വാസുദേവൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |