കൊടുങ്ങല്ലൂർ: ഇസ്രായേലിൽ നിന്നുള്ള 35 പേരടങ്ങുന്ന ജൂത സംഘം മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായ പറവൂർ, ചേന്ദമംഗലം, മാള ജൂതപള്ളികൾ സന്ദർശിച്ചു. 1950കളിൽ ഇസ്രായേലിലേക്ക് മടങ്ങിയ ജൂതന്മാരുടെ പിൻതലമുറക്കാരാണ് സംഘത്തിലുണ്ടായിരുന്നത്. പറവൂർ, എറണാകുളം, ആലുവ, കൊച്ചി എന്നിവിടങ്ങളിൽ താമസിച്ചിരുന്നവരായിരുന്നു സംഘാംഗങ്ങളുടെ പൂർവികർ. ശൈശവ ബാല്യകാലങ്ങളിൽ ഇസ്രായേലിലേക്ക് മടങ്ങിയവരാണ് ഏറെയും. അതിന് ശേഷം ആദ്യമായാണ് പറവൂർ, ചേന്ദമംഗലം, മാള പ്രദേശത്തേക്ക് തിരികെ വരുന്നത്. സംഘത്തിലെ എല്ലാവരും മലയാളമാണ് സംസാരിക്കുന്നത്. ഇസ്രായേലിൽ തങ്ങളുടെ വീട്ടിൽ ഇപ്പോഴും മലയാളം സംസാരിക്കുന്നുണ്ടെന്ന് സംഘത്തെ അനുഗമിക്കുന്ന മോസേ റെഗെവ് പറഞ്ഞു. മുസിരിസ് പൈതൃക പദ്ധതി മ്യൂസിയം മാനേജർ നിമ്മി കെ.ബി, ജൂനിയർ എക്‌സിക്യൂട്ടീവ് അഖിൽ എസ്.ഭദ്രൻ, സുലേഖ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |