വായ്പകളുടെ പലിശ കാൽ ശതമാനം കുറച്ചേക്കും
കൊച്ചി: സാമ്പത്തിക മേഖലയിലെ തളർച്ച മറികടക്കാൻ നാളെ പ്രഖ്യാപിക്കുന്ന റിസർവ് ബാങ്കിന്റെ ധന നയത്തിൽ മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറച്ചേക്കും. വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിന്ന് വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 5.75 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ രണ്ട് ധന നയങ്ങളിലും റിപ്പോ നിരക്ക് റിസർവ് ബാങ്ക് കാൽ ശതമാനം വീതം കുറച്ചിരുന്നു. നാണയപ്പെരുപ്പം ആറ് വർഷത്തിനിടെയിലെ താഴ്ന്ന നിരക്കിലെത്തിയതും ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ വളർച്ച 6.5 ശതമാനമായി ചുരുങ്ങിയതും പലിശ കുറയ്ക്കുന്നതിന് അനുകൂല സാഹചര്യമാണ്. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അദ്ധ്യക്ഷത വഹിക്കുന്ന മൂന്നാമത്തെ ധന അവലോകന യോഗത്തിനാണ് ഇന്നലെ തുടക്കമായത്.
റിയൽ എസ്റ്റേറ്റ്, വാഹന, കൺസ്യൂമർ ഉത്പന്ന വിപണികളിലെ തളർച്ച മറികടക്കാനാണ് പലിശ കുറയ്ക്കുന്നത്. ഇതിലൂടെ വിപണിയിൽ പണ ലഭ്യത വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് ലക്ഷ്യമിടുന്നു.
ഏപ്രിലിൽ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ആറ് വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ തലമായ 3.16 ശതമാനത്തിലെത്തിയിരുന്നു. റിപ്പോ നിരക്ക് താഴുന്നതോടെ ഉപഭോക്താക്കളുടെ ഭവന, വാഹന, വ്യക്തിഗത, കാർഷിക വായ്പകളുടെ പലിശയും ആനുപാതികമായി കുറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |