ന്യൂഡൽഹി: അദാനി വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ആദ്യ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഈ വിഷയത്തിൽ സർക്കാരിനും ബി.ജെ.പിക്കും ഒന്നും ഒളിയ്ക്കാനോ ഭയക്കാനോ ഇല്ലെന്ന് അമിത് ഷാ പറഞ്ഞു. വിഷയം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരിക്കാനില്ല. വാർത്താ ഏജൻസിക്ക് നല്കിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാനി വിഷയത്തിൽ കോൺഗ്രസ് തെളിവുകളുമായി കോടതിയെ സമീപിക്കട്ടെ. എന്തുകൊണ്ട് പോകുന്നില്ല. അവർക്ക് ശബ്ദമുണ്ടാക്കാനെ അറിയു. പെഗാസസ് വിഷയത്തിലും കോൺഗ്രസ് സമാനമായ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2024ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കാര്യമായ മത്സരം നടക്കാനുള്ള സാദ്ധ്യതയില്ല. രാജ്യം പൂർണ ഹൃദയത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം മുന്നേറുകയാണ്. മൂന്നാം തവണയും ബി.ജെ.പി അധികാരം നേടും. ത്രിപുര, മേഘാലയ, നാഗലാന്റ് എന്നീ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വിജയമുറപ്പാണ്. വരാൻ പോകുന്ന രാജസ്ഥാൻ, കർണ്ണാടക, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പുകളിലും വിജയമുണ്ടാകും.
ജമ്മു കാശ്മീർ ഉൾപ്പെടെയുള്ള മറ്റു വിവാദ വിഷയങ്ങളിലുള്ള നിലപാടും അദ്ദേഹം വ്യക്തമാക്കി. ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് താൻ വ്യക്തമായി പറഞ്ഞിരുന്നു. കേന്ദ്രഭരണപ്രദേശത്ത് വോട്ടർമാരുടെ പട്ടിക തയ്യാറാക്കിവരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ നിന്ന് ജമ്മു കാശ്മീരിൽ പുതിയ നേതൃത്വം ഉയർന്നുവരും. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ആയിരം ഗൂഢാലോചന നടന്നാലും സത്യം ജയിക്കും. ഓരോ ഗൂഢാലോചനയ്ക്കു ശേഷവും നരേന്ദ്രമോദി കൂടുതൽ ശക്തനും ജനപ്രിയനുമായി മാറുകയാണെന്നും അമിത് ഷാ പറഞ്ഞു.
പി.എഫ്.ഐയും കോൺഗ്രസും ഒരുപോലെയാണെന്ന് പറത്തിട്ടില്ല. പി.എഫ്.ഐയുടെ പേരിലുള്ള കേസുകൾ പിൻവലിക്കാൻ കോൺഗ്രസും അത് തടയാൻ ഞങ്ങളും ശ്രമിച്ചു. അതിലെന്താണ് വിഷയമാക്കാനുള്ളത്. പി.എഫ്.ഐ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ ഐക്യത്തിന് നല്ലതല്ലെന്ന് സ്ഥിരീകരിക്കുന്ന രേഖകളുണ്ട്.
ആരുടെയും സംഭാവനകൾ ചരിത്രത്തിൽ നിന്ന് നീക്കം ചെയ്യാൻ ബി.ജെ.പിക്ക് താത്‌പര്യമില്ല. മുമ്പ് മറ്റൊരു പേരിൽ അറിയപ്പെട്ടിരുന്ന നഗരങ്ങളുടേതല്ലാതെ
മറ്റൊരു നഗരത്തിനും പുനർനാമകരണം നടത്തിയിട്ടില്ല.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വികസന സൗകര്യങ്ങൾ ലഭ്യമാക്കാൻ മോദി സർക്കാരിന് കഴിഞ്ഞു. ഇവിടങ്ങളിൽ സമാധാനം പുനഃസ്ഥാപിച്ചു. ആക്രമണങ്ങളും ബന്ദും ഇല്ലാതായി. നിരവധി ചർച്ചകൾ നടത്തിയതിന്റെ ഫലമായി 8,000 ലത്തിലധികം തീവ്രവാദികൾ ആയുധം വച്ച് കീഴടങ്ങി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. എട്ട് വർഷത്തിനിടെ പ്രധാനമന്ത്രി 51 തവണയാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ചത്. ഓരോ 15 ദിവസവും കൂടുമ്പോൾ ഒരു കേന്ദ്രമന്ത്രിയെങ്കിലും ഈ പ്രദേശങ്ങൾ സന്ദർശിക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഒരു പ്രധാനമന്ത്രിയും ഇത്രയേറെ സന്ദർശനങ്ങൾ നടത്തിയിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |