ന്യൂഡൽഹി: ഖലിസ്ഥാൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാൽ സിംഗിന്റെ അടുത്ത അനുയായി ലവ്പ്രീത് തൂഫാനടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധം അമൃത്സറിൽ വൻ സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാരുടെ ഭീഷണിയെ തുടർന്ന് ലവ്പ്രീത്
തൂഫാനെ മോചിപ്പിച്ചു. ആറ് പൊലീസുകാർക്ക് പരിക്കേറ്റു.
കസ്റ്റഡിയിലുള്ളവരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലവ്പ്രീതിന്റെ അനുയായികൾ അമൃത് സറിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള അജ്നാല പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി അക്രമം നടത്തുകയായിരുന്നു. പൊലീസിനെ വളഞ്ഞിട്ട് മർദ്ദിച്ചു. പ്രതിരോധിക്കാതെ പൊലീസ് പിൻവാങ്ങുകയായിരുന്നു. അമൃത്പാൽ സിംഗിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് അനുയായികൾ തോക്കുകളും വാളുകളുമായാണ് പൊലീസ് സ്റ്റേഷനിലേക്ക് വന്നത്. പൊലീസ് ബാരിക്കേഡുകൾ തകർത്ത സംഘം സ്റ്റേഷനിലേക്ക് ഇരച്ചുകയറി.
24 മണിക്കൂറിനുള്ളിൽ തൂഫാനെ വിട്ടയക്കണമെന്നും ഇല്ലെങ്കിൽ ഉത്തരവാദിത്വം പൊലീസിന് മാത്രമായിരിക്കുമെന്നും അമൃത്പാൽ സിംഗ് മുന്നറിയിപ്പ് നൽകി.
തൂഫാൻ നിരപരാധിയാണെന്നതിന് പ്രതിഷേധിക്കാനെത്തിയവർ തെളിവ് നൽകിയെന്നും ഇത് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുമെന്നും അമൃത് സർ പൊലീസ് കമ്മിഷണർ ജാസ്ക്കരൻ സിംഗ് പറഞ്ഞു. ലവ്പ്രീത് തൂഫാനെ ഉടൻ മോചിപ്പിക്കാനും തീരുമാനിച്ചു. ഇതോടെ മണിക്കൂറുകൾക്ക് ശേഷം അക്രമികൾ മടങ്ങി. തൂഫാന് പുറമെ വീർ ഹർജീന്ദർ സിംഗ്, ബൽദേവ് സിംഗ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ട് പോകൽ, കയ്യേറ്റം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വാഹനാപകടത്തിൽ മരിച്ച ആക്ടിവിസ്റ്റ് ദീപ് സിദ്ധു സ്ഥാപിച്ചതാണ് വാരിസ് പഞ്ചാബ് ദേ ഗ്രൂപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |