ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് നേരിട്ടെത്താതെ പ്രതിനിധി വശം രേഖകൾ കൊടുത്തയച്ച ബി.ആർ.എസ് നേതാവ് കെ. കവിതയോട് 20ന് ഹാജരാകാൻ
ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് നൽകി. അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുള്ള തന്റെ ഹർജി 24ന് സുപ്രീംകോടതി പരിഗണിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കവിത ഇന്നലെ ഹാജരാവാതിരുന്നത്.11ന് കവിതയെ ഇ.ഡി എട്ടുമണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു.
ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ബിസിനസ് വിവരങ്ങൾ എന്നിവയ്‌ക്കൊപ്പം ആറ് പേജുള്ള വിശദീകരണക്കുറിപ്പ് സഹിതമാണ് ബി.ആർ.എസ് പാർട്ടി ഭാരവാഹിയെ പ്രതിനിധിയായി കവിത ഇ.ഡി ഓഫീസിലേക്ക് അയച്ചത്. കേസ് നടപടികളുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ നേരിട്ട് ഹാജരാകാൻ സമയം അനുവദിക്കണമെന്ന് കവിത ആവശ്യപ്പെട്ടു.
കേസിൽ അറസ്റ്റിലായ ഹൈദരാബാദിലെ മലയാളി വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞയാഴ്‌ച ഇ.ഡി കവിതയെ ചോദ്യം ചെയ്‌തത്.
സിസോദിയയ്‌ക്കെതിരെ മറ്റൊരു കേസുകൂടി
പ്രതിപക്ഷ പാർട്ടികളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും രഹസ്യവിവരങ്ങൾ ശേഖരിക്കാൻ ഡൽഹി സർക്കാർ രൂപീകരിച്ച ഫീഡ്‌ബാക്ക് യൂണിറ്റിലെ നിയമനങ്ങളിൽ അഴിമതി ആരോപിച്ച് മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും മറ്റ് അഞ്ച് പേർക്കുമെതിരെ സി.ബി.ഐ കേസെടുത്തു. മദ്യനയക്കേസിനു പുറമെയാണ് പുതിയ കേസ്.
ഡൽഹി സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന വിവിധ വകുപ്പുകളുടെയും സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രവർത്തനവുമായി ബന്ധപ്പെട്ട വിവരങ്ങളും ഫീഡ്‌ബാക്കും ശേഖരിക്കാൻ ലക്ഷ്യമിട്ടാണ് 2015ൽ 'ഫീഡ്‌ബാക്ക് യൂണിറ്റ്' രൂപീകരിച്ചത്. എന്നാൽ സ്വന്തമായി പൊലീസ് ഇന്റലിജൻസ് വിഭാഗം ഇല്ലാത്ത ആംആദ്‌മി പാർട്ടി സർക്കാർ രാഷ്‌ട്രീയ നേതാക്കളെ സംബന്ധിച്ച വിവരങ്ങളും ഇതിലൂടെ ശേഖരിച്ചിരുന്നു. യൂണിറ്റിലെ നിയമനത്തിന് ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ അനുമതി ലഭിച്ചിട്ടില്ലെന്ന് സി.ബി.ഐ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |