കുംഭമേള: ലാലുവിനെ ആക്രമിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: മഹാകുംഭമേളയെ വിമർശിച്ച ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനതിരെ രൂക്ഷമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാട്ടുഭരണത്തിൽ വിശ്വസിക്കുന്നവർക്ക് രാജ്യത്തെ പൈതൃകത്തെയും വിശ്വാസത്തെയും വെറുപ്പാണെന്ന് ബിഹാറിലെ ഭഗൽപൂരിൽ നടന്ന റാലിയിൽ മോദി പറഞ്ഞു.
മഹാകുംഭമേളയെക്കുറിച്ച് മോശമായി സംസാരിക്കുന്നവരോട് ബീഹാറിലെ ജനങ്ങൾ ക്ഷമിക്കില്ല. രാജ്യത്തെ വിശ്വാസം, ഐക്യം, എന്നിവയുടെ ഏറ്റവും വലിയ ഒത്തുചേരലാണ് ആഘോഷം. യൂറോപ്പിലെ മൊത്തം ജനസംഖ്യയെക്കാൾ ആളുകൾ കുംഭമേളയിൽ പുണ്യസ്നാനം നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കാനും മഹത്തായ ഭാവി കെട്ടിപ്പടുക്കാനും എൻ.ഡി.എ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
കുംഭമേള പാഴ്ചടങ്ങെന്നാണ്, ന്യൂഡൽഹി റെയിൽവേ സ്റ്റേഷഷൻ അപകടത്തിനു പിന്നാലെ ലാലു വിമർശിച്ചത്.
കിസാൻ സമ്മാൻ നിധി
ഗഡു പ്രഖ്യാപനം
ഇക്കൊല്ലമൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ വൻ വിജയം ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഇന്നലത്തെ റാലി. പി.എം കിസാൻ സമ്മാൻ നിധി 19-ാം ഗഡു പ്രഖ്യാപനം ഭഗൽപൂരിലെ റാലിയിൽ വച്ചാണ് പ്രധാനമന്ത്രി നടത്തിയത്. രാജ്യത്തെ കോടിക്കണക്കിന് കർഷകർക്ക് കിസാൻ നിധി നൽകാനുള്ള ഭാഗ്യമുണ്ടായെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബീഹാറിലെ 75 ലക്ഷത്തിലധികം കർഷക കുടുംബങ്ങൾക്കായി 1,600 കോടി രൂപ ലഭിക്കും. ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ, കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരും റാലിയിൽ പങ്കെടുത്തു.