ആറ് പേർക്ക് പദ്മവിഭൂഷൺ
ആർക്കിടെക്‌റ്റ് ബി. വി. ദോഷിക്ക് മരണാനന്തര ബഹുമതി
സുധാമൂർത്തി, കമലേഷ് പട്ടേൽ അടക്കം 9 പദ്മഭൂഷൺ
കീരവാണിക്ക് പദ്മശ്രീ
ന്യൂഡൽഹി:മലയാളം ഉൾപ്പെടെ തെന്നിന്ത്യൻ ഭാഷകൾക്ക് അനശ്വര ഗാനങ്ങൾ സമ്മാനിച്ച വാണിജയറാമിന് പദ്മഭൂഷൺ. കണ്ണൂർ ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി വി.പി. അപ്പുക്കുട്ടൻപൊതുവാൾ, ചരിത്രകാരൻ സി.ഐ. ഐസക്, കണ്ണൂരിലെ ഭാരതി കളരിയിലെ എസ്.ആർ.ഡി പ്രസാദ് ഗുരുക്കൾ, വയനാട്ടിലെ ജൈവകൃഷി പ്രചാരകനായ ആദിവാസി കർഷകൻ ചെറുവയൽ രാമൻ എന്നീ നാല് മലയാളികൾക്ക് പദ്മശ്രീ തിളക്കം.
അന്തരിച്ച സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ്, കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്‌ണ, തബലയിൽ മാന്ത്രികരാഗങ്ങൾ തീർക്കുന്ന സക്കീർ ഹുസൈൻ എന്നിവരടക്കം ആറുപേരെ രാഷ്‌ട്രം പദ്‌മവിഭൂഷൺ നൽകി ആദരിച്ചു.
വാണിജയറാമിന് പുറമേ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയും വിദ്യാഭ്യാസ വിദഗ്‌ദ്ധയുമായ സുധാമൂർത്തി, ഹാർട്ട്ഫുൾനെസ് മെഡിറ്റേഷൻ ഗുരു കമലേഷ് പട്ടേൽ, ബോളിവുഡ് ഗായിക സുമൻ കല്യാൺപൂർ അടക്കം 9 പേർക്ക് പദ്‌മഭൂഷൺ നൽകി.
നിർജലീകരണത്തെ തടയുന്ന ഒാറൽ റിഹൈഡ്രേഷൻ സൊലൂഷൻ (ഒാ.ആർ.എസ്) ജനകീയമാക്കിയ അന്തരിച്ച പ്രശസ്‌ത ബംഗാളി ശിശുരോഗ വിദഗ്ദ്ധൻ ദിലീപ് മഹാനലബീസ്, പ്രമുഖ ഗണിത ശാസ്‌ത്രജ്ഞൻ എസ്.ആർ. ശ്രീനിവാസ വരദൻ, കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ഗുജറാത്തി ആർക്കിടെക്‌റ്റ് ബാലകൃഷ്‌ണ വിതൽദാസ് ദോഷി എന്നിവരാണ് പദ്‌മവിഭൂഷൺ ലഭിച്ച മറ്റുള്ളവർ.
പ്രമുഖ വ്യവസായി കുമാർ മംഗലം ബിർള, കർണാടകയിലെ പ്രമുഖ എഴുത്തുകാരൻ എസ്.എൽ, ഭൈരപ്പ, ഭൗതിക ശാസ്‌ത്രജ്ഞൻ ദീപക് ധർ, സ്വാമി ചിന്ന ജീയാർ (ആത്മീയ ഗുരു, തെലങ്കാന), ഭാഷാ വിദഗ്ദ്ധൻ കപിൽ കപൂർ, എന്നിവർക്കും പദ്‌മഭൂഷൺ ലഭിച്ചു.
നാട്ടു നാട്ടു എന്ന ഗാനത്തിന് ഗോൾഡൻ ഗ്ളോബ് പുരസ്കാരം ലഭിച്ച എം.എം.കീരവാണി, അന്തരിച്ച പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാല എന്നിവർ ഉൾപ്പെടെ 91 പേർക്കാണ് പദ്മശ്രീ.
രാമന്റെ ചെറുവയലിൽ വിളഞ്ഞ് പദ്മശ്രീയും
കൽപ്പറ്റ:വയനാട്ടിലെ പാരമ്പര്യ നെൽവിത്ത് സംരക്ഷകനും അറിയപ്പെടുന്ന ജൈവ കർഷകനുമാണ് ചെറുവയൽ രാമൻ. സംസ്ഥാന സർക്കാരിന്റെ ഉൾപ്പെടെ എണ്ണിയാൽ തീരാത്ത പുരസ്ക്കാരങ്ങൾ കുറിച്യ സമുദായക്കാരനായ രാമനെ തേടിയെത്തിയിട്ടുണ്ട്. ജൈവ കൃഷിയുടെയും അന്യം നിന്ന പാരമ്പര്യ നെൽവിത്തുകൾ സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം വിളിച്ചറിയിച്ച് രാജ്യത്തും വിദേശത്തും ക്ളാസെടുക്കാറുണ്ട്. വിദേശത്ത് നിന്ന് കൃഷിയെക്കുറിച്ചറിയാൻ വിദ്യാർത്ഥികൾ ഉൾപ്പെടെ രാമന്റെ കമ്മനയിലെ വസതിയിൽ എത്താറുണ്ട്. ബ്രസീൽ,യു.എ.ഇ എന്നിവിടങ്ങളിൽ സന്ദർശിച്ചിട്ടുണ്ട്. 2018ൽ അജ്മലിൽ ക്ളാസെടുക്കാൻ പോയപ്പോൾ ഹൃദയാഘാതം സംഭവിച്ചു.തുടർന്ന് യാത്രകൾ കുറച്ചു.സിംഗപ്പൂരിലും ലണ്ടനിലും ക്ളാസെടുക്കാൻ ക്ഷണമുണ്ടായെങ്കിലും ആരോഗ്യ കാരണങ്ങളാൽ പോയില്ല.55 പാരമ്പര്യ നെൽവിത്തുകൾ രാമന്റെ പക്കലുണ്ട്.ആവശ്യക്കാർക്ക് ഇത് നൽകാറുണ്ട്.കൃഷി ചെയ്താൽ തിരിച്ച് കൊടുക്കണമെന്നതാണ് ഏക വ്യവസ്ഥ. ഭാര്യ: ഗീത.മക്കൾ:രമണി, രമേശൻ,രാജേഷ്, രജിത. മരുമക്കൾ:രജിത, തങ്കമണി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |