SignIn
Kerala Kaumudi Online
Friday, 26 April 2024 5.16 PM IST

ഡോക്യുമെന്ററി: ജാമിയ മിലിയയിലും സംഘർഷം, വിദ്യാർത്ഥികൾ കരുതൽ തടങ്കലിൽ

jamia

ന്യൂഡൽഹി: ബി.ബി.സി ഡോക്യുമെന്ററി പ്രദർശനത്തെ ചൊല്ലി കഴിഞ്ഞ ദിവസം ജെ.എൻ.യുവിൽ നടന്ന സംഘർഷത്തിന് പിന്നാലെ ഇന്നലെ ജാമിയ മിലിയ സർവ്വകലാശാലയിലും സംഘർഷാവസ്ഥ. സുരക്ഷാ സേനയും വിദ്യാർത്ഥികളും തമ്മിലുണ്ടായ വാക്കു തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് 4 മലയാളികൾ ഉൾപ്പെടെ 12ലേറെ വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് വിദ്യാർത്ഥി നേതാക്കളെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. എൻ.എസ്.യുവിന്റെ ഒരു നേതാവും എസ്.എഫ്.ഐയുടെ നാല് നേതാക്കളുമാണ് കസ്റ്റഡിയിലുള്ളത്. അസീസ്, നിവേദ്യ, അഭിരാം, തേജസ് എന്നിവരാണ് കരുതൽ തടങ്കലിലുള്ള മലയാളികൾ.

വിദ്യാർത്ഥികളെ പൊലീസ് വലിച്ചിഴച്ചതായി വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു.

ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ സർവ്വകലാശാല അനുമതി നിഷേധിച്ചിട്ടും വിദ്യാർത്ഥികൾ സംഘടിച്ചെത്തി പ്രദർശനം നടത്താൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ എൻ.എസ്.യു, എസ്.എഫ്.ഐ എന്നീ വിദ്യാർത്ഥി സംഘടനകൾ അനുമതി തേടിയിരുന്നെങ്കിലും ക്രമസമാധാന പ്രശ്നം ഉന്നയിച്ച് അനുമതി നിഷേധിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ കാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ അറസ്റ്റിനെതിരെ എൻ.എസ്.യു, എസ്.എഫ്.ഐ സംഘടനകൾ സംയുക്തമായി പ്രതിഷേധം സംഘടിപ്പിക്കുകയാണ്. എന്നാൽ, കാമ്പസിന്റെ എല്ലാ ഗേറ്റുകളും അടച്ചുപൂട്ടിയ സുരക്ഷാസേന പരീക്ഷയും ക്ലാസുകളുമുള്ള വിദ്യാർത്ഥികളെ മാത്രമാണ് കാമ്പസിലേക്ക് പ്രവേശിപ്പിക്കുന്നത്.

ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന കാമ്പസിനകത്തെ ലൈബ്രറിയടക്കം അധികൃതർ അടച്ചുപൂട്ടി. വിദ്യാർത്ഥികൾ കൂട്ടംകൂടി നിൽക്കുന്നത് പൊലീസ് വിലക്കി. കനത്ത സന്നാഹങ്ങളുമായാണ് കാമ്പസ് പരിസരത്ത് പൊലീസ് നിലയുറപ്പിച്ചിട്ടുള്ളത്.

കാമ്പസിൽ സമാധാനം തകർക്കാനാണ് എസ്.എഫ്.ഐയുടെ ശ്രമമെന്ന് ജാമിയ മിലിയ വി.സി നജ്മ അക്തർ പറഞ്ഞു. ഇത് അനുവദിക്കില്ലെന്നും സമാധാനം തകർക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.

ജെ.എൻ.യുവിൽ കല്ലെറിഞ്ഞവർ ജാമിയയിൽ നിന്നെത്തിയവരാണെന്ന് എ.ബി.വി.പി ജെ.എൻ.യു യൂണിറ്റ് പ്രസിഡന്റ് രോഹിത് കുമാർ പറഞ്ഞു. ജാമിയയിലെ വിദ്യാർത്ഥികൾ എന്തിനാണ് ജെ.എൻ.യു കാമ്പസിലെത്തിയതെന്ന് അന്വേഷിക്കണം. കല്ലെറിഞ്ഞവരെ ഡൽഹി പൊലീസ് കണ്ടെത്തണമെന്നും രോഹിത് കുമാർ പറഞ്ഞു. എന്നാൽ, ഇന്നലെ ജെ.എൻ.യുവിലുണ്ടായ കല്ലേറിന് പിന്നിൽ എ.ബി.വി.പിയാണെന്നാരോപിച്ച് ഇടത് വിദ്യാർത്ഥികൾ വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. എ.ബി.വി.പിയാണ് ഡോക്യുമെന്ററി പ്രദർശനം നടക്കുന്നതിനിടയിലേക്ക് കല്ലെറിഞ്ഞതെന്ന് ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷ ഘോഷ് ആരോപിച്ചു. അവർക്കെതിരെ നടപടി എടുക്കാൻ അധികൃതർ തയ്യാറാകുന്നില്ല. തങ്ങൾ അവർക്കെതിരെ പരാതി നൽകുകയാണെന്ന് ഐഷ ഘോഷ് പറഞ്ഞു. കാമ്പസിനകത്ത് പ്രദർശനത്തിന് വിലക്കേർപ്പെടുത്തിയ നടപടി ഏത് ചട്ടത്തിന്റെ പിൻബലത്തിലാണെന്ന് വ്യക്തമാക്കാൻ ജെ.എൻ.യു ഭരണസമിതിയോട് ആവശ്യപ്പെട്ടതായി ജെ.എൻ.യു ഐസ (ആൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ) സെക്രട്ടറി മധുരിമ പറഞ്ഞു. തങ്ങളുടെ ചില വിദ്യാർത്ഥികൾ എ.ബി.വി.പി പ്രവർത്തകർ കല്ലെറിയുന്നത് കണ്ടിട്ടുണ്ട്. പ്രധാന ഗേറ്റിന് ചുറ്റും മുഖംമൂടി ധാരികളായ ആളുകൾ ആയുധങ്ങളുമായി നിലയുറപ്പിച്ച കാര്യം ഒരു അദ്ധ്യാപകൻ വിളിച്ചറിയിച്ചതായും മധുരിമ ആരോപിച്ചു.

പരാതി ലഭിച്ചാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ചണ്ഡിഗറിലെ പഞ്ചാബ് സർവ്വകലാശാലയിലും എൻ.എസ്.യു ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. കൊൽക്കത്ത പ്രസിഡൻസി സർവ്വകലാശാലയിൽ നാളെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന് എസ്.എഫ്.ഐ സർവ്വകലാശാല അധികൃതരോട് അനുമതി തേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, JAMIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.