ഡിഎംകെയിൽ തലമുറ മാറ്റം ; ഉദയനിധി സ്റ്റാലിൻ പ്രതിപക്ഷ നേതാവാകും,​ കെ എൻ നെഹ്റു ഉപനേതാവ്

Sunday 10 May 2026 8:10 PM IST
UDAYANIDHI

ചെന്നൈ: തമിഴ്നാട്ടിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പ്രതിപക്ഷ നിരയിലും നേതൃമാറ്റം. ഡി.എം.കെയുടെ ഉദയനിധി സ്റ്റാലിൻ പ്രതിപക്ഷ നേതാവാകും. ഇന്ന് ചേർന്ന ഡി.എം.കെയുടെ നിയമസഭാ കക്ഷി യോഗം നേതാവായി ഉദയനിധി സ്റ്റാലിനെ തിരഞ്ഞെടുത്തു. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെ.എൻ. നെഹ്റുവാണ് നിയമസഭാ കക്ഷി ഉപനേതാവ്.

അതേസമയം ചെന്നൈയിൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ആ യിരക്കണക്കിന് ആരാധകരും രാഷ്ട്രീയ നേതാക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. അതിനിടെ സത്യപതിജ്ഞാ ചടങ്ങ് 'വന്ദേമാതരം' ആലപിച്ചു കൊണ്ട് ആരംഭിച്ചത് തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തി. വന്ദേമാതരത്തിന് പിന്നാലെ ദേശീയഗാനവും തുടർന്ന് തമിഴ് തായ് വാഴ്ത്തും ആലപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ള ഈ നീക്കം ബിജെപിയെ പ്രീതിപ്പെടുത്താനെന്നാണ് ഡിഎംകെ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡിഎംകെയും ടിവികെയും തമ്മിൽ സൈബർ ഇടത്തിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.

നിലവിൽ ബിജെപി ഭരിക്കുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പോലും 'വന്ദേമാതരം' ആലപിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ അനുകൂലികൾ രംഗത്തെത്തിയത്. ഇതിന് മറുപടിയായി, 2021ലെ സ്റ്റാലിന്റെ സത്യപ്രതിജ്ഞാ വീഡിയോയും ടിവികെ ഹാൻഡിലുകൾ പുറത്തുവിട്ടു. സ്റ്റാലിൻ മുഖ്യമന്ത്രിയായിരിക്കെ ഗവർണർ ആർലേക്കർ ചുമതലയേറ്റ ചടങ്ങിൽ വന്ദേമാതരം ആലപിച്ചിരുന്നുവെന്നും ഇതിൽ പുതുമയൊന്നുമില്ലെന്നുമാണ് ടിവികെയുടെ വാദം.