പാരീസ്: ഫ്രാൻസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മളമായ സ്വീകരണം ഒരുക്കി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. എക്സിൽ പങ്കുവച്ച പോസ്റ്റിൽ സുഹൃത്തിനെ കണ്ടതിൽ സന്തോഷമെന്ന് മോദി കുറിച്ചു. മാക്രോണുമായുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മാക്രോണിന്റെ ക്ഷണപ്രകാരം ഫ്രാൻസിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് മോദി എത്തിയത്. സന്ദർശനത്തിന്റെ പ്രധാന അജൻഡ ഇന്ന് നടക്കുന്ന എഐ ആക്ഷൻ ഉച്ചകോടിയാണ്. ലോക നേതാക്കളും ആഗോള ടെക് സി.ഇ.ഒമാരും പങ്കെടുക്കുന്ന ഉച്ചകോടിയിൽ മാക്രോണിനൊപ്പം പ്രധാനമന്ത്രി സഹഅദ്ധ്യക്ഷത വഹിക്കും.
നവീകരണത്തിനും പൊതുനന്മയ്ക്കും വേണ്ടിയുള്ള കാഴ്ചപ്പാടുകൾ പരസ്പരം കൈമാറുമെന്നും പ്രസിഡന്റ് മാക്രോണിനൊപ്പം ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള '2047 ഹൊറൈസൺ റോഡ്മാപ്പ് 'പുരോഗതി അവലോകനം ചെയ്യുമെന്നും യാത്രയ്ക്കു മുൻപ് ഡൽഹിയിൽ പ്രധാനമന്ത്രി പറഞ്ഞു.
മാർസെയിലിൽ ഫ്രാൻസിലെ ആദ്യ ഇന്ത്യൻ കോൺസുലേറ്റ് ഉദ്ഘാടനം, ഇന്ത്യ അംഗമായ ഇന്റർനാഷനൽ തെർമോ ന്യൂക്ലിയർ എക്സ്പിരിമെന്റൽ റിയാക്ടർ പദ്ധതി സന്ദർശനം, ലോകമഹായുദ്ധങ്ങളിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് മസാർഗൂസ് യുദ്ധ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കൽ എന്നിവയാണ് പ്രധാന പരിപാടികൾ
കഴിഞ്ഞ ദിവസത്തെ അത്താഴ വേളയിൽ, ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിലെത്തിയ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഫ്രാൻസ് സന്ദർശത്തിന് ശേഷം അദ്ദേഹം യുഎസിലേക്ക് തിരിക്കും. ഉറ്റ സുഹൃത്തായ പ്രസിഡന്റ് ട്രംപിനെ കാണാൻ കാത്തിരിക്കുകയാണെന്ന് മോദി പറഞ്ഞിരുന്നു. നിലവിലെ സഹകരണം തുടരുന്നതിനും സാങ്കേതികവിദ്യ, വ്യാപാരം, പ്രതിരോധം, ഊർജം, വിതരണ ശൃംഖല തുടങ്ങിയ മേഖലകളിൽ പങ്കാളിത്തം ആഴത്തിലാക്കാനും സന്ദർശനം സഹായിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |