ബ്രിട്ടൻ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് രാജിവച്ചു
ലണ്ടൻ: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടർന്ന്, ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ പോര് മുറുകുന്നതിനിടെ രാജി തുടരുന്നു.കെയർ സ്റ്റാർമർ സർക്കാറിനെ വെട്ടിലാക്കി ബ്രിട്ടനിലെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗും രാജിവച്ചു. സ്റ്റാർമർ നേതൃത്വത്തിൽ തനിക്ക് ഇനി "വിശ്വാസമില്ലെന്നും",ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ പരാജയത്തിന് പാർട്ടിയുടെ ജനപ്രീതിയില്ലായ്മ പ്രധാന ഘടകമാണെന്നും സ്ട്രീറ്റിംഗ് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് തോൽവിയിൽ ഉത്തരവാദിത്തമേറ്റെടുത്ത് സ്റ്റാർമർ രാജിവെക്കണമെന്നായിരുന്നു പാർട്ടിയിൽനിന്നുയർന്ന ആവശ്യം.സ്റ്റാർമർ ഇതിന് വഴങ്ങാതിരുന്നതോടെയാണ് മന്ത്രിമാർ രാജിവെച്ച് പ്രതിഷേധിച്ചത്. ഇതിനകം നാല് മന്ത്രിമാർ രാജിവെച്ചു. ഹോം ഓഫിസ് മിനിസ്റ്റർ ജെസ് ഫിലിപ്പ്, സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പ്രത്യേക മന്ത്രാലയത്തിന്റെ ചുമതലയുള്ള അലക്സ് ഡേവിസ് ജോൺസ്, കമ്യൂണിറ്റി മിനിസ്റ്റർ മിയാത്ത ഫാഹ്ന്ബുല്ലേഹ്,ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള സുബിർ അഹമ്മദ് എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജിവെച്ചത്. നൂറിലധികം ലേബർ പാർട്ടി എം.പിമാരും സ്റ്റാർമർ പിടിയിറങ്ങണമെന്ന അഭിപ്രായമാണ് മുന്നോട്ടുവെച്ചത്.