ടോക്കിയോ : ജപ്പാനും ദക്ഷിണ കൊറിയയ്ക്കുമിടയിൽ കടലിൽ ചരക്കുക്കപ്പൽ മുങ്ങി 2 പേർ മരിച്ചു. 9 പേരെ കാണാതായി. 11 പേരെ രക്ഷപ്പെടുത്തി. ആറ് പേരുടെ നില ഗുരുതരമാണ്. ഇവരെ ജപ്പാനിലെ നാഗസാക്കി നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റി. ദക്ഷിണ കൊറിയയുടെയും ജപ്പാന്റെയും കോസ്റ്റ് ഗാർഡുകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
ബുധനാഴ്ച പുലർച്ചെ തെക്ക് പടിഞ്ഞാറൻ ജപ്പാനിൽ ജനവാസമില്ലാത്ത ഡാൻജോ ഐലൻഡിൽ നിന്ന് 110 കിലോമീറ്റർ പടിഞ്ഞാറാണ് 'ജിൻ ടിയാൻ" എന്ന കപ്പൽ മുങ്ങിയത്. മലേഷ്യയിൽ നിന്ന് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിലേക്ക് ചരക്കുമായി വരികയായിരുന്നു കപ്പൽ. അപകടകാരണം വ്യക്തമല്ലെങ്കിലും മേഖലയിലെ കാലാവസ്ഥ പ്രക്ഷുബ്ധമായിരുന്നു.
അപകടസമയം മേഖലയിലുണ്ടായിരുന്ന മൂന്ന് സ്വകാര്യ കപ്പലുകൾ ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ഹോങ്കോംഗിൽ രജിസ്റ്റർ ചെയ്ത ജിൻ ടിയാനിലെ 8 ജീവനക്കാർ മ്യാൻമറിൽ നിന്നുള്ളവരും മറ്റുള്ളവർ ചൈനീസ് പൗരൻമാരുമാണ്. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |