സോൾ : ദക്ഷിണ കൊറിയക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് കിംചി. നമ്മുടെ നാട്ടിൽ അച്ചാറുകളെ പോലെ ദക്ഷിണ കൊറിയൻ ഭക്ഷണ ശീലത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന കിംചി മറ്റ് വിഭവങ്ങൾക്കൊപ്പമോ അല്ലാതെയുമൊക്കെ ഉപയോഗിക്കുന്നു. പുളിപ്പിച്ചെടുത്ത കാബേജ്, റാഡിഷ്, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയ പച്ചക്കറികൾക്കൊപ്പം മസാലപ്പൊടികൾ ചേർത്തുണ്ടാക്കുന്ന കിംചിയ്ക്ക് ഉപ്പും എരിവും പുളിയും ചേർന്ന വ്യത്യസ്ത രുചിയാണ്. എന്നാലിപ്പോൾ പോയ വർഷം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ കിംചി പ്രതികൂലമായി ബാധിച്ചെന്നാണ് കൊറിയൻ കസ്റ്റംസ് സർവീസ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പണപ്പെരുപ്പം മൂലം രാജ്യത്ത് കാബേജിന്റെ വില ഉയരുന്നതിനിടെയിലും കിംചിയുമായി ബന്ധപ്പെട്ട വസ്തുക്കളുടെ റെക്കാഡ് ഇറക്കുമതിയാണ് ദക്ഷിണ കൊറിയ കഴിഞ്ഞ വർഷം നടത്തിയത്. കഴിഞ്ഞ വർഷം 169.4 മില്യൺ ഡോളർ മൂല്യത്തിന്റെ കിംചിയാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. 2021ൽ നിന്ന് 20 ശതമാനത്തിലേറെ വർദ്ധനവാണിത്. അളവ് കണക്കാക്കിയാൽ 263,434 ടൺ കിംചി 2022ൽ ദക്ഷിണ കൊറിയ ഇറക്കുമതി ചെയ്തു. 2021ൽ നിന്ന് 9.5 ശതമാനം വർദ്ധനവ്. എന്നാൽ 2020ൽ ഇത് 281,187 ടൺ ആയിരുന്നു. അളവിന്റെ കാര്യത്തിൽ 2022ൽ ഇറക്കുമതി ചെയ്ത കിംചി 2020ലെ റെക്കാഡ് തകർത്തില്ലെങ്കിലും വിലയുടെ കാര്യത്തിൽ 2022നാണ് റെക്കാഡ്. ചൈനയിൽ നിന്നാണ് ദക്ഷിണ കൊറിയയിലേക്ക് കിംചി പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. ചൈനയിലാകട്ടെ കൊറിയൻ കിംചിയുടെ അഞ്ചിലൊന്ന് വരെ വില കുറയാറുണ്ടെന്നാണ് റിപ്പോർട്ട്. ദക്ഷിണ കൊറിയയിൽ മാത്രമല്ല, ഉത്തര കൊറിയയിലും കിംചി ജനപ്രിയമാണ്. ദക്ഷിണ കൊറിയൻ റെസ്റ്റോറന്റുകളിൽ ഇറക്കുമതി ചെയ്യുന്ന കിംചി തന്നെയായിരുന്നു കൂടുതലും ഉപയോഗിച്ചിരുന്നത്. വിലക്കയറ്റം രൂക്ഷമായതോടെ കിംചി തയാറാക്കാനുള്ള ചേരുവകൾക്ക് ചൈനീസ് ഇറക്കുമതിയെ തന്നെ ജനങ്ങൾക്കും ആശ്രയിക്കേണ്ടി വന്നു.
കഴിഞ്ഞ വർഷം ദക്ഷിണ കൊറിയയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി കാബേജിന് കടുത്ത ക്ഷാമം നേരിട്ടിരുന്നു. ഇത് കാബേജിന്റെ വില കുതിച്ചുയരാൻ കാരണമായി. ഇതോടെ പ്രതിസന്ധിയിലായ ഒരു വിഭാഗം കിംചി നിർമ്മാതാക്കൾ തങ്ങളുടെ ഉത്പന്നങ്ങളുടെ വില ഉയർത്താനും നിർബന്ധിതരായിരുന്നു. ഇതിനിടെയാണ് ചൈനയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കിംചി കമ്പോളങ്ങളിൽ നിറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |