ഭീമനാട് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; രണ്ടുപേർ അറസ്റ്റിൽ

Wednesday 06 May 2026 2:12 AM IST

മണ്ണാർക്കാട്: അലനല്ലൂർ കോട്ടോപ്പാടം ഭീമനാട് വെള്ളീലക്കുന്ന് ക്ഷേത്രത്തിനുസമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേരെ നാട്ടുകൽ പൊലീസ് അറസ്റ്റുചെയ്തു. ഭീമനാട് പടിഞ്ഞാറേക്കര ശിവശങ്കരൻ (36) മരിച്ച സംഭവത്തിലാണ് സുഹൃത്തുക്കൾകൂടിയായ ഭീമനാട് പൂളമണ്ണ അബ്ദുൾ ജലീൽ (28), മേലാറ്റൂർ ചാലിൽ മുഹമ്മദ് ജൗഹർ (31) എന്നിവർ പിടിയിലായത്. കഴിഞ്ഞമാസം 16ന് രാവിലെയാണ് ക്ഷേത്രത്തിനുസമീപത്തെ മതിലിനുതാഴെയായി ശിവശങ്കരനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മുറിവുകളുമുണ്ടായിരുന്നു. തുടക്കത്തിൽ അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരുന്നത്. തുടർന്ന്, പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചനകളും ശാസ്ത്രീയപരിശോധനകളും മരണത്തിൽ ദുരൂഹതയുള്ളതായി കണ്ടെത്തി. വിശദമായ അന്വേഷണത്തിനൊടുവിലാണ് യുവാക്കൾ പിടിയിലാകുന്നത്. 15ാംതീയതി മൂവരുംചേർന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെയുണ്ടായ വാക്തർക്കത്തിനൊടുവിൽ ഇരുവരും ശിവശങ്കരനെ മർദിച്ചു. മർദ്ദനമേറ്റുവീണ ശിവശങ്കരനെ മതിലിന് മുകളിൽകയറ്റിയിരുത്തി ഒഴിഞ്ഞപറമ്പിലേക്ക് തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമികനിഗമനം. ശിശങ്കരൻവീണുകിടക്കുന്നത് മറ്റാരും ശ്രദ്ധിക്കാതിരിക്കാൻ ശരീരത്തിലെ ഉടുമുണ്ട് ഊരിയെടുത്ത് മൂടിപുതപ്പിച്ചശേഷം ഇരുവരും കടന്നുകളയുകയായിരുന്നു. നരഹത്യയുൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി ജാമ്യമില്ലാവകുപ്പുപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പിടിയിലായവരിൽ മുഹമ്മദ് ജൗഹർ കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടിരുന്ന പ്രതിയാണെന്നും പൊലീസ് പറഞ്ഞു.