പാക് ഭീഷണിയും നുഴഞ്ഞുകയറ്റവും മഞ്ഞുമലയിലും മരുഭൂമിയിലുമൊന്നും ഇനി നടക്കില്ല, അത്യുഗ്രൻ വാഹനം തയ്യാറാക്കി ഇന്ത്യൻ കമ്പനി
ഏത് തരം ഭൂപ്രകൃതിയിലും മികച്ച പെർഫോമൻസ് നൽകുന്ന വാഹനം. അതാണ് സൈന്യത്തിന് വേണ്ടി തയ്യാറാക്കിയ ഈ വാഹനം. മഞ്ഞിലും മഴയിലും മരുഭൂമിയിലും ഇന്ത്യൻ അതിർത്തി കാക്കുവാൻ മഹീന്ദ്ര തയ്യാറാക്കിയ പുതിയ താർ അത്തരത്തിലൊന്നാണ്. സൈന്യത്തിനായി മാത്രം തയ്യാറാക്കിയ താറിന്റെ ചിത്രം ആനന്ദ് മഹീന്ദ്ര ഈയിടെ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. വിപണിയിൽ ലഭ്യമായ താറിനെക്കാൾ ഏറെ കരുത്തനാണ് സൈന്യത്തിനുവേണ്ടി ലൈറ്റ്‌വെയ്‌റ്റ് ടാക്‌ടിക്കൽ മൊബിലിറ്റി പ്‌ളാറ്റ്‌ഫോമിൽ തയ്യാറാക്കിയ ഈ വാഹനം.
ഡെസേർട് ടാൻ ഫിനിഷിൽ ഓപ്പൺ ഫ്രേം ബോഡിയോടുകൂടിയതാണ് ഈ താർ. അതിവേഗം വാഹനത്തിൽ കയറാനും ഇറങ്ങാനും ഡോറുകളല്ല ട്യൂബുലാർ നിർമ്മിതിയാണ് ഇതിനുള്ളത്. എത്ര പ്രയാസകരമായ പ്രതലത്തിലൂടെയും കുതിച്ചുപായാൻ പാകത്തിന് അതിസുന്ദരവും കരുത്താർന്നതുമായ ടയറാണ് ഇതിനുള്ളത്. പിൻഭാഗത്ത് മിഷൻ പേലോഡുകൾക്കായി ധാരാളം സ്ഥലം നൽകിയിട്ടുണ്ട്. മികച്ച ഗ്രൗണ്ട് ക്‌ളിയറൻസ്, ക്രൂവിനെ പിൻതാങ്ങാൻ റോൾ കേജ് മാതൃകയിലെ നിർമ്മിതിയുണ്ട്. പട്രോളിംഗ് മിഷനെക്കാൾ ഓഫ്റോഡ് മിഷനുകൾക്കാണ് താർ തയ്യാറാക്കിരിക്കുന്നതെന്ന് വ്യക്തം.
എത്ര ഭാരമേറിയ ആയുധമേന്തിയാലും വേഗത്തിൽ കുതിക്കാനുള്ള പ്രാപ്‌തി മഹീന്ദ്ര താറിന് നൽകിയിട്ടുണ്ട്. ശക്തമായ വാഹനങ്ങൾക്ക് പകരം പ്രയാസകരമായ പ്രതലങ്ങളിലോടാൻ ലൈറ്റ്‌വെയ്‌റ്റ് ടാക്‌ടിക്കൽ മൊബിലിറ്റി പ്‌ളാറ്റ്‌ഫോമിലുള്ള വാഹനങ്ങൾ കൊണ്ടുവരാനുള്ള തീരുമാനമാണ് പരീക്ഷണത്തിന് താറിനെ പ്രാപ്‌തമാക്കിയത്.