തെരുവ് നായ്ക്കളിലെ ത്വക്ക് രോഗം, മരുന്ന് നൽകാതെ നഗരസഭ
ആലപ്പുഴ: നഗരത്തിലെ തെരുവുനായകൾക്കിടയിൽ ത്വക്ക് രോഗം പടരുമ്പോഴും മരുന്ന് നൽകാനുള്ള തീരുമാനം നഗരസഭ നടപ്പിലാക്കുന്നില്ലെന്ന് പ്രതിപക്ഷം. ത്വക്ക് രോഗം വന്ന നായ്ക്കൾ പലതും ചാവുകയും കൂടുതൽ നായ്ക്കളിലേക്ക് രോഗം പകരുകയും ചെയ്തെങ്കിലും നഗരസഭ നടപടികൾ ആരംഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ജി. വിഷ്ണു ആരോപിച്ചു. മൃഗ സ്നേഹികളുടെ സഹായത്തോടെ മരുന്ന് നൽകുമെന്നായിരുന്നു രണ്ടുമാസം മുമ്പ് നടന്ന കൗൺസിൽ തീരുമാനിച്ചിരുന്നത്. മൃഗസംരക്ഷണ വകുപ്പിൽ നായ്ക്കൾക്ക് നൽകുന്നതിനുള്ള മരുന്നുള്ളതിനാൽ നടപടി വേഗത്തിലാക്കുമെന്നും നഗരസഭ അറിയിച്ചിരുന്നു. എന്നാൽ, നടപടി ഇതുവരെ ആരംഭിച്ചില്ല. വിരശല്യമാണ് വളർത്തുനായകളിലെ ത്വക്ക് രോഗത്തിന് കാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നത്. കുതിരപ്പന്തി, വട്ടയാൽ, ബീച്ച്, വാടക്കൽ, പുലയൻവഴി, വലിയമരം എന്നിവിടങ്ങളിലാണ് നായ്ക്കൾ രോഗം വ്യാപിക്കുന്നത്. നഗരസഭയുടെ ഉത്തരവാദിത്തമില്ലായ്മയാണ് ഇതെന്നും അടുത്ത കൗൺസിലിൽ വിഷയം ഉന്നയിക്കുമെന്നും പ്രതിപക്ഷം പറയുന്നു.
രോഗം പടരുന്നതിൽ ആശങ്ക
# അതിവേഗമാണ് രോഗം പർന്നുപിടിക്കുന്നത്.
# രോമങ്ങൾ കൊഴിഞ്ഞ് അസഹനീയമായ ചൊറിച്ചിലും ദുർഗന്ധവും നായ്ക്കൾക്കുണ്ട്
# പല വീടുകളുടെയും മുറ്റത്താണ് രോഗം ബാധിച്ച നായ്ക്കൾ കിടക്കുന്നത് # രോഗം മനുഷ്യരിലേക്ക് പകരുമോ എന്ന ആശങ്കയ്ക്ക് ഇതുവരെ അധികൃതർ കൃത്യമായ മറുപടി നൽകിയിട്ടില്ല
തീരുമാനങ്ങൾ എടുത്താൽ അത് നടപ്പിലാക്കാത്ത നഗരസഭയായി ആലപ്പുഴ നഗരസഭ മാറി. തെരുവ് നായ്ക്കളിലെ ത്വക്ക് രോഗത്തിന് മരുന്ന് നൽകുന്ന തീരുമാനം നടപ്പിലാക്കുന്നതിൽ വലിയ അലംഭാവമാണ് കാട്ടുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും
-വി.ജി. വിഷ്ണു,
പ്രതിപക്ഷ നേതാവ്,
നഗരസഭ