ടയർ മാറ്റുന്നതിനിടെ കാറിലേക്ക് നിയന്ത്രണംവിട്ട ലോറി ഇടിച്ചുകയറി; സഹോദരങ്ങൾക്ക് ദാരുണാന്ത്യം
ചെന്നൈ: നിർത്തിയിട്ടിരുന്ന കാറിലേക്ക് ടോറസ് ലോറി ഇടിച്ചുകയറി മലയാളി സഹോദരങ്ങൾ മരിച്ചു. കൃഷ്‌ണഗിരി ജില്ലയിലെ ഗുരുബരപള്ളിയിലെ ദേശീയപാതയിലാണ് അപകടമുണ്ടായത്. പാലക്കാട് അനങ്ങനടി പഞ്ചായത്തിൽ പനമണ്ണ അമ്പലവട്ടം മണിയൻതോട്ടിൽ ദിവ്യ(34), സഹോദരൻ ദീപക് (27) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ഏഴുപേർക്കും അപകടത്തിൽ പരിക്കേറ്റു.
തിങ്കളാഴ്‌ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. കുടുംബം സഞ്ചരിച്ച കാറിന്റെ ടയർ കേടായതിനെതുടർന്നാണ് വാഹനം നിർത്തിയിട്ടത്. കാറിന് പുറത്തിറങ്ങിനിന്ന് ചക്രംമാറ്റിയ ശേഷം കേടായ ചക്രം കാറിലേക്ക് വയ്‌ക്കുകയായിരുന്നു ദീപക്. ദിവ്യയാണ് ടോർച്ചടിച്ച് ദീപകിന് വെളിച്ചം കാട്ടിയത്. ഇതിനിടെയാണ് കാറിന്റെ പിന്നിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറിയത്.
ദിവ്യയുടെയും ദീപക്കിന്റെയും അച്ഛൻ രവീന്ദ്രൻ (59), അമ്മ പാർവതി (53), ദിവ്യയുടെ ഇരട്ടസഹോദരി രമ്യ (34), ദിവ്യയുടെ ഭർത്താവ് പട്ടാമ്പി ഓങ്ങല്ലൂർ കരിമ്പുള്ളി തെക്കേതിൽ വിനീത് (44), ഇവരുടെ മക്കൾ അഭിൻദേവ് (12), അഖിൽദേവ് (9), വിനീതിന്റെ അമ്മ സരോജിനി (68) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ കൃഷ്‌ണഗിരി ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സരോജിനിയുടെ പരിക്ക് ഗുരുതരമായതിനാൽ ഇവരെ കൃഷ്‌ണഗിരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗുജറാത്തിൽ ജോലിചെയ്യുകയായിരുന്ന ദീപക് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് കുടുംബത്തിനൊപ്പം ബംഗളൂരു യാത്ര നടത്തിയത്.
ശനിയാഴ്‌ച രാവിലെയാണ് കുടുംബം നാട്ടിൽനിന്ന് ബംഗളൂരുവിലേക്ക് തിരിച്ചത്. അവിടെയുള്ള ബന്ധുവിന്റെ താമസസ്ഥലത്തുനിന്നും ഞായറാഴ്‌ച രാത്രി 11 മണിയോടെയാണ് സംഘം നാട്ടിലേക്ക് പുറപ്പെട്ടത്.