എസ്.എസ്.എൽ.സി: കണ്ണൂരിൽ വിജയം 99.67 ശതമാനം
പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ 34,893
ഉപരിപഠനത്തിന് യോഗ്യത നേടിയവർ 34,778
മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയവർ 3,122
കണ്ണൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ 99.67 ശതമാനം വിജയം. സംസ്ഥാനത്ത് മൂന്നാം സ്ഥാനം. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിജയശതമാനത്തിൽ കുറവുണ്ടായി. കഴിഞ്ഞവർഷം 99.87 ശതമാനം വിജയം കരസ്ഥമാക്കി സംസ്ഥാനത്ത് ജില്ല ഒന്നാമതായിരുന്നു.കഴിഞ്ഞ നാലുവർഷങ്ങളിലെ വിജയശതമാനമെടുത്താൽ 2024ൽ മാത്രമാണ് ജില്ല രണ്ടാമതായത്. അതിന് മുമ്പുള്ള രണ്ടുവർഷവും സംസ്ഥാനത്ത് ഒന്നാംസ്ഥാനമായിരുന്നു. ഈ വർഷം 17,727 ആൺകുട്ടികളും 17,166 പെൺകുട്ടികളുമായി 34,893 വിദ്യാർത്ഥികളാണ് ജില്ലയിൽ പരീക്ഷയെഴുതിയത്. ഇതിൽ 17,669 ആൺകുട്ടികളും 17,109 പെൺകുട്ടികളുമുൾപ്പെടെ 34,778 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 3122 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടി. 1099 ആൺകുട്ടികളും 2023 പെൺകുട്ടികളുമാണ് എപ്ലസ് നേടിയത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എപ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. കഴിഞ്ഞവർഷം 5997 വിദ്യാർത്ഥികളാണ് മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയത്. 2024ൽ 6794 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടി.
കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ 532 പേരും തലശേരിയിൽ 1323 പേരും തളിപ്പറമ്പിൽ 1267 പേരുമാണ് എപ്ലസ് നേടിയത്. കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ നിന്ന് 7946 പേരും തലശേരിയിൽ 14,409 പേരും തളിപ്പറമ്പിൽ 12,976 പേരും ഉപരിപഠനത്തിന് യോഗ്യത നേടി.
പട്ടികജാതിപട്ടികവർഗ വിഭാഗത്തിൽ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ 331 പേർ പരീക്ഷയെഴുതിയതിൽ 324 പേരും തലശേരി വിദ്യാഭ്യാസ ജില്ലയിൽ 605 പേരിൽ 601 പേരും തളിപ്പറമ്പ് വിദ്യാഭ്യാസ ഉപജില്ലയിൽ 736 പേരിൽ 723 കുട്ടികളും വിജയിച്ചു.
146 സ്കൂളുകൾക്ക് നൂറുമേനി
ജില്ലയിൽ 69 ഗവൺമെന്റ് സ്‌കൂളുകളും 48 എയ്‌ഡഡ് സ്‌കൂളുകളും 29 അൺ എയ്‌ഡഡ് സ്‌കൂളുകളുമടക്കം 146 സ്കൂളുകൾ നൂറുമേനി കൊയ്‌തു. ഗവൺമെന്റ് സ്‌കൂളുകളിൽ കതിരൂർ ജി.വി.എച്ച്.എസ്.എസാണ് കൂടുതൽ കുട്ടികളെ പരീക്ഷയ്‌ക്കിരുത്തിയത് -347. എയ്‌ഡഡ് സ്‌കൂളുകളിൽ എൻ.എ.എം ഹയർ സെക്കൻഡറിയും (887), അൺ എയ്‌ഡഡിൽ കൂത്തുപറമ്പ് നിർമലഗിരി റാണിജെയും (148) ആണ് മുന്നിൽ.