കോതമംഗലം: വനം റവന്യു വകുപ്പുകളുടെ അധികാര വടംവലിയും സർക്കാരിന്റെ നിസംഗതയും കുട്ടമ്പുഴയിലെ ആയിരക്കണക്കിന് മലയോര കർഷകരുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നു.
കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട്, മണികണ്ഠൻചോല, മാമലക്കണ്ടം, ഉരുളൻതണ്ണി, വടാട്ടുപാറ പ്രദേശങ്ങളിലെ 5000 ൽപ്പരം കുടുംബങ്ങളാണ് പതിറ്റാണ്ടുകളായി സ്വന്തം മണ്ണിൽ കൈവശരേഖപോലുമില്ലാതെ കുടികിടപ്പുകാരായി ജീവിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രാജ്യത്ത് രൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ 'ഗ്രോ മോർ ഫുഡ്' പദ്ധതിപ്രകാരം സർക്കാർ കുടിയിരുത്തിയ കർഷകരുടെ പിന്മുറക്കാരാണ് ഇവരിൽ ഭൂരിഭാഗവുമെന്നതാണ് ഏറെ കൗതുകം.
ഇടുക്കിയുടെ ഭാഗമായിരുന്ന കുട്ടമ്പുഴ പഞ്ചായത്ത് 1997 ന്ശേഷം എറണാകുളം ജില്ലയോട് കൂട്ടിച്ചേർത്തത്. അതോടെ മലയോരമേഖലയെന്ന പരിഗണനയും നഷ്ടമായി. അതിനുപുറമെ റീ സർവെ രേഖയിൽ 'ഹിൽമെൻ സെറ്റിൽമെന്റ്' ( ആദിവാസി ഭൂമി) എന്ന് പരാമർശിക്കപ്പെട്ടതും ഭൂമിക്കുമേൽ വനംവകുപ്പ് അവകാശവാദം ഉന്നയിക്കുന്നതും പട്ടയം അനുവദിക്കാൻ തടസമായി.
ഉദ്യോഗസ്ഥർ സ്ഥലത്ത് നേരിട്ടെത്തി പരിശോധിക്കാതെ എവിടെയോ ഇരുന്ന് തട്ടിക്കൂട്ടിയ റീസർവേ റിപ്പോർട്ടാണ് കർഷകരുടെ കൃഷിഭൂമിക്ക് 'ഹിൽമെൻ സെറ്റിൽമെന്റ്' ( ആദിവാസി ഭൂമി) എന്ന പേരുദോഷം ഉണ്ടാക്കിയത്. കുടിയേറ്റ കർഷകരുടെ പട്ടയപ്രശ്നം പരിഹരിക്കാൻ കാലാകലങ്ങളിൽ മാറിമാറിവരുന്ന സർക്കാരുകൾ പ്രത്യേക പരിഗണന നൽകാറുണ്ടെങ്കിലും അതിന്റെ ആനുകൂല്യം എറണാകുളം ജില്ലയിൽ ലഭിക്കുന്നുമില്ല.
ഭൂമിക്ക് വിലയില്ല
10 സെന്റ് മുതൽ 4 ഏക്കർവരെ ഭൂമി കൈവശമുണ്ടെങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ ബാങ്കിൽ പണയപ്പെടുത്തി വായ്പ എടുക്കാനോ വിൽക്കാനോ സാധിക്കുന്നില്ല. നട്ടുവളർത്തിയതാണെങ്കിൽ പോലും പുരയ്ക്കുമുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരം മുറിക്കാനും അനുവാദമില്ല. അതുകൊണ്ടുതന്നെ മക്കളുടെ വിദ്യാഭ്യാസം, വിവാഹം, ചികിത്സ, ഭവനനിർമാണം തുടങ്ങി പലവിധ സാമ്പത്തികാവശ്യങ്ങൾക്ക് പണം കണ്ടെത്താനാകാതെ കർഷകർ പ്രതിസന്ധിയിലാണ്.
കുട്ടമ്പുഴയിലെ പട്ടയപ്രശ്നം പരിഹരിക്കുന്നതിന് ജനസംരക്ഷണ സമിതിയുടെ ഹർജി പരിഗണിച്ച് 2020 ൽ ഹൈക്കോടതി ഉത്തരവുണ്ടായെങ്കിലും അത് അംഗീകരിക്കാൻ റവന്യൂ വകുപ്പ് തയ്യാറായിട്ടില്ല. കാർഷികമേഖലയിലെ വിവിധതരം പ്രതിസന്ധികളിൽ നട്ടം തിരിയുന്ന കർഷകരുടെ അത്താണിയാണ് ബാങ്ക് വായ്പ. എന്നാൽ കുട്ടമ്പുഴയിൽ കൃഷി പുനരുദ്ധാരണത്തിന് പോലും വായ്പ ലഭിക്കാറില്ല. ഇത് കടുത്ത മനുഷ്യാവകാശ ലംഘനം കൂടിയാണ്.
ഫാ. കുര്യാക്കോസ് കണ്ണമ്പിള്ളി ചെയർമാൻ, ജനസംരക്ഷണ സമിതി, കുട്ടമ്പുഴ.
കുട്ടമ്പുഴയിലെ പട്ടയപ്രശ്നം സംബന്ധിച്ച് നിരവധി നിവേദനങ്ങളും റിപ്പോർട്ടുകളും സർക്കാരിന് നൽകിയിട്ടുണ്ട്. ജണ്ടയിട്ട് തിരിച്ചിട്ടുള്ള വനാതിർത്തിക്ക് പുറത്ത് ബി.ടി.ആർ രജിസ്റ്ററിൽ ഉൾപ്പെട്ട റവന്യുഭൂമിയിൽ വനംവകുപ്പ് അവകാശവാദമുന്നയിക്കുന്നതും പട്ടയം അനുവദിക്കാൻ തടസമാകുന്നുണ്ട്. ഈ കാര്യത്തിൽ സർക്കാർ തലത്തിൽ നയപരമായ തീരുമാനം ഉണ്ടായാലെ പ്രശ്നത്തിന് പരിഹാരമാകൂ.
തഹസിൽദാർ, കോതമംഗലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |