കൊച്ചി: മെട്രോ വികസനത്തിനായി ഭൂമിയും കെട്ടിടവും വിട്ടു നൽകിയ സംരംഭകൻ നഷ്ടസ്വപ്നങ്ങളുമായി കെ.എം.ആർ.എല്ലിന് മുന്നിൽ യാചിക്കേണ്ട സ്ഥിതിയിൽ.
സിവിൽ ലൈൻ റോഡിലെ പാടിവട്ടത്ത് ഗേറ്റ് വേ ഇൻ എന്ന ത്രീസ്റ്റാർ ഹോട്ടലുടമയായിരുന്ന കെ.എസ്.വിജയനാണ് എട്ട് വർഷം മുമ്പ് മൂന്നര കോടി രൂപ ചെലവിട്ട് നിർമ്മിച്ച ഹോട്ടലും സ്ഥലവും ഒരു തർക്കവും കൂടാതെ മെട്രോ കാക്കനാട് റൂട്ടിനായി വിട്ടു നൽകിയത്.
കെട്ടിടത്തിനും സ്ഥലത്തിനുമായി മൂന്നു കോടിയാണ് നഷ്ടപരിഹാരം ലഭിച്ചത്.
കെട്ടിടത്തിലുണ്ടായിരുന്നു ഉന്നത നിലവാരത്തിലെ ദശലക്ഷക്കണക്കിന് രൂപ വിലവരുന്ന സാമഗ്രികൾ കിട്ടിയവിലയ്ക്ക് വിൽക്കേണ്ടി വന്നതിലുണ്ടായ ഭീമമായ നഷ്ടം വേറെ.
ഏറ്റെടുത്ത അഞ്ചര സെന്റ് സ്ഥലവും കഴിഞ്ഞ് അവശേഷിക്കുന്ന സ്ഥലവും കെട്ടിടവും കൂടി ഏറ്റെടുക്കണമെന്ന് വിജയൻ പലവട്ടം കെ.എം.ആർ.എല്ലിനും ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു. പക്ഷേ അതിന് കെ.എം.ആർ.എൽ തയ്യാറല്ല. ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരവും ഹൈക്കോടതി ഉത്തരവു പ്രകാരവും പൊതു ആവശ്യത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ അവശേഷിക്കുന്ന ഭാഗം കൂടി ഉടമ ആവശ്യപ്പെട്ടാൽ ഏറ്റെടുക്കേണ്ടതുണ്ടെന്ന് വിജയൻ ചൂണ്ടിക്കാട്ടുന്നു.
ലഭിച്ച നഷ്ടപരിഹാരം കൊണ്ട് തന്റെ ജീവിതമാർഗമായിരുന്ന ഹോട്ടൽ വ്യവസായം ഇനി കെട്ടിപ്പടുക്കാനാവില്ല. ഏറ്റെടുത്ത സ്ഥലത്തിന്റെ ബാക്കിയായ മൂന്ന് സെന്റിലുള്ള കെട്ടിടഭാഗത്ത് എന്തെങ്കിലും സംരംഭം തുടങ്ങാമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ ഇപ്പോൾ കെട്ടിടം മുഴുവനായി പൊളിച്ചു നീക്കുമെന്ന കെ.എം.ആർ.എൽ നിലപാടാണ് വിജയനെ വിഷമിപ്പിക്കുന്നത്. കെട്ടിടത്തിന്റെ മുഴുവൻ വിലയും നൽകിയതിനാൽ പൊളിച്ചേ പറ്റൂ എന്നാണ് കെ.എം.ആർ.എല്ലും റവന്യൂ അധികൃതരും പറയുന്നത്.
പൊതുആവശ്യത്തിനായി സ്വന്തം സംരംഭം ഇല്ലാതാകുന്നവരോട് കെ.എം.ആർ.എല്ലും സർക്കാരും മാന്യത കാണിക്കണം. ലഭിച്ച നഷ്ടപരിഹാരം പുതിയൊരു ഹോട്ടൽ തുടങ്ങാൻ പര്യാപ്തമല്ല. അവശേഷിക്കുന്ന കെട്ടിടഭാഗം നിലനിറുത്തിയാൽ ആർക്കും ഒരു നഷ്ടവുമില്ല. സംരംഭകനെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഈ നിലപാട് അധികൃതർ മാറ്റണം.
കെ.എസ്.വിജയൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |