കൊച്ചി: പ്രതീക്ഷിച്ചതിനപ്പുറത്ത് അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കോതമംഗലം മാർ അത്തനേഷ്യസ് സ്പോർട്സ് അക്കാഡമി എതിരാളികളെ ഏറെ ദൂരം പിന്നിലാക്കി കിരീടം ചൂടി. 540 പോയിന്റുമായാണ് അവർ കിരീടമുയർത്തിയത്. 424.5 പോയിന്റുമായി കോതമംഗലം മാർബേസിൽ രണ്ടാമതെത്തി. ഒരു സ്വർണം മാത്രം നേടിയ നായരമ്പലം ബി.വി.എച്ച്.എസിനാണ് മൂന്നാം സ്ഥാനം. 183 പോയിന്റാണ് അവർ നേടിയത്. വാഴക്കുളം കാർമൽ സി.എം.ഐ സ്‌കൂളും അങ്കമാലി വിശ്വജ്യോതി സി.എം.ഐ പബ്ലിക് സ്‌കൂളുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ. എം.എ അക്കാഡമി മീറ്റിൽ ആകെ 46 സ്വർണം നേടിയപ്പോൾ മാർബേസിൽ 26ഉം മേഴ്സികുട്ടൻ അത്ലറ്റിക് അക്കാഡമി എട്ടും സ്വർണം നേടി. കോതമംഗലം അശ്വ, ആലുവ സെന്റ് സേവ്യേഴ്സ് കോളജ് ടീമുകൾ 6 വീതം സ്വർണവും കരസ്ഥമാക്കി.
അഞ്ച് മീറ്റ് റെക്കോർഡുകളോടെയാണ് മീറ്റിന് കൊടിയിറങ്ങിയത്. അണ്ടർ-16 80 മീറ്റർ ഹർഡിൽസിൽ മണീട് സർക്കാർ സ്‌കൂളിലെ ലിജി സാറ മാത്യു, അണ്ടർ-20 800 മീറ്ററിൽ എം.എ അക്കാഡമിയുടെ ചാന്ദ്നി.സി, അണ്ടർ-20 ട്രിപ്പിൾ ജമ്പ്, ഹൈജമ്പ് ഇനങ്ങളിൽ കോതമംഗലം അശ്വ ക്ലബ്ബിന്റെ മീര ഷിബു, അണ്ടർ-16 ആൺ 800 മീറ്ററിൽ മാർബേസിലിന്റെ ജീവൻ ജോഷി എന്നിവരാണ് മീറ്റ് റെക്കോർഡിട്ടത്. ആകെ 10 മീറ്റ് റെക്കോഡുകളാണ് ചാമ്പ്യൻഷിപ്പിൽ തിരുത്തി കുറിക്കപ്പെട്ടത്. മീറ്റിലെ വേഗമേറിയ താരം എം.എ അക്കാഡമിയുടെ കെ.എം മുഹമ്മദ് ഷനൂബ് അണ്ടർ-23 200മീറ്ററിലും സ്വർണം നേടി സ്പ്രിന്റ് ഡബിൾ തികച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |