സംസ്ഥാനത്ത് ഓരോ പഞ്ചായത്തിലും കളിക്കളങ്ങൾ നിർമ്മിക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. ഇതിന്റെ ചുവടുവയ്പുകളുമായി മുന്നോട്ട് പോകുകയുമാണ്. എന്നാൽ നിലവിലുള്ള കളിക്കളങ്ങളുടെ അവസ്ഥ എന്താണ്. ദയനീയമെന്ന് ഒറ്റവാക്കിൽ പറയാം. കൊച്ചി നഗരത്തിലെ മാത്രം കളിക്കളങ്ങളെ നോക്കാം. എറണാകുളം മഹാരാജാസ് സ്റ്റേഡിയം, ഹോക്കി ഗ്രൗണ്ട്, അംബേദ്കർ സ്റ്റേഡിയം, കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം തുടങ്ങിയവ ശോച്യാവസ്ഥയുടെ അവഗണനയുടെ പര്യായങ്ങളാണ്. മാലിന്യനിക്ഷേപ കേന്ദ്രങ്ങളും സാമൂഹിക വിരുദ്ധരുടെ ഇടത്താവളവുമായ കളിക്കളങ്ങളെ മികച്ചതാക്കേണ്ടേ ?
നഗരത്തിലെ 'പുൽ'മൈതാനം !
നവീകരണത്തിന് കോടികൾ നീക്കിവച്ചിട്ടുണ്ടെന്നാണ് പറയുന്നത്. പക്ഷേ, എറണാകുളം ഹോക്കി ഗ്രൗണ്ട് ഉടനൊന്നും മികച്ചതാകുമെന്ന പ്രതീക്ഷയൊന്നും ഹോക്കി താരങ്ങൾക്കില്ല. ഇവരുടെ ആകെയുള്ള അപേക്ഷ ഗ്രൗണ്ടിലെ പുല്ലെല്ലാം വെട്ടിവെടിപ്പാക്കി മാലിന്യനിക്ഷേപത്തിന് അറുതിവരുത്തണമെന്ന് മാത്രമാണ്. കാരണം അത്രയ്ക്കുണ്ട് പുല്ലും മാലിന്യനിക്ഷേപവും. ഒറ്റമഴ പെയ്താൽ പിന്നെ പറയേണ്ട. കണങ്കാൽ പൊക്കത്തിലാണ് ഗ്രൗണ്ടിലെ വെള്ളക്കെട്ട്.
വളർച്ച താഴേക്ക്
ഒരുകാലഘട്ടത്തിൽ ഹോക്കിയിൽ ജില്ലയെ വെല്ലാൻ ആളുണ്ടായിരുന്നില്ല. പുരുഷ, വനിതാ മത്സരങ്ങളിൽ ജില്ലയ്ക്കായിരുന്നു നേട്ടം. ഇന്ന് കഥയാകെ മാറി. കേരളാ ഗെയിംസിൽ വനിതാ വിഭാഗത്തിൽ ഒന്നാമത് വന്നതൊഴിച്ചാൽ ഏറെ പിന്നാക്കം പോയി. മികച്ച താരങ്ങളും കുറഞ്ഞു. ഒറ്റക്കാരണമേയുള്ളൂ. പരിശീലനത്തിന് നല്ലൊരു മൈതാനമില്ല. എറണാകുളത്തെ ഹോക്കിയെ തകർത്തത് കെ.എം.ആർ.എൽ സ്റ്റേഷന്റെ നിർമ്മാണങ്ങൾക്കായി ഗ്രൗണ്ട് ഏറ്റെടുക്കുകയും പിന്നീട് കൈയൊഴിഞ്ഞതുമാണ്. മുൻ ഹോക്കി താരങ്ങളെ വിലക്കാത്ത ഇടം കൂടിയായിരുന്നു മഹാരാജാസ് ഗ്രൗണ്ട്. ഗ്രൗണ്ട് മോശമായതോടെ ഇവരും ബുദ്ധിമുട്ടിലായി.
പാഴ്വാക്കിന്റെ വില
2013ലാണ് ഹോക്കി ഗ്രൗണ്ട് കെ.എം.ആർ.എൽ ഏറ്റെടുത്തത്. തിരികെ കൈമാറുമ്പോൾ മികച്ച ഗ്രൗണ്ടായിരുന്നു വാഗ്ദാനം. കെ.എൽ.ആർ.എൽ നൈസായി കൈയൊഴിഞ്ഞു. ആറ് കോടിയോളം രൂപ നവീകരണത്തിനായി നീക്കിവച്ചിട്ടുണ്ട്. മെട്രോ സ്റ്റേഷൻ നിമ്മാണം പൂർത്തിയാക്കിയതിന് പിന്നാലെ ഗ്രൗണ്ട് നവീകരിച്ചിരുന്നെങ്കിൽ ഇന്ന് ഇത്രയും തുക ചെലവഴിക്കേണ്ടിവരില്ലായിരുന്നു.
ആകെ മാറിപ്പോയി
നിർമ്മാണ പ്രവർത്തനങ്ങൾക്കൊപ്പം ഗ്രൗണ്ടിൽ ചെളിയും മറ്റും നിക്ഷേപിച്ചത് ഗ്രൗണ്ടിന്റെ ഘടന തന്നെ മാറ്റിക്കളഞ്ഞു. ഗ്രൗണ്ടിന്റെ ഒരുഭാഗം ഇപ്പോഴും ചെളികുന്നുകൂടി കിടക്കുകയാണ്. സ്റ്റേഷൻ നിർമ്മാണം പൂർത്തിയായതോടെ ഗ്രൗണ്ട് പാർക്കിംഗിനായി അനുവദിക്കണമെന്ന് കെ.എൽ.ആർ.എൽ ആവശ്യപ്പെട്ടിരുന്നു. കോളേജ് അധികൃതരും വിദ്യാർത്ഥികളും എതിർത്തോടെ നീക്കം നടക്കാതെ പോയി.
ഗ്രൗണ്ട് ഇല്ലാത്തതിനാൽ ഹോക്കി താരങ്ങൾ കുറഞ്ഞു. മോശം ഗ്രൗണ്ടിൽ കളിച്ച് പലരും പരിക്കിന്റെ പിടിയിലായി. എത്രയും വേഗം നവീകരണം പൂർത്തിയാക്കണമെന്നാണ് ആവശ്യം.
ഇ.എം ഷാജി
വൈസ്. പ്രസിഡന്റ്
ഹോക്കി ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |