കൊച്ചി: മുങ്ങിപ്പോയ ഗ്രാമത്തിന് അതിന്റെ തനിമയിൽ കലാചാരുതയോടെ ബിനാലെയിൽ പുനരാവിഷ്‌കാരം. ഗോവയിൽ നിന്നുള്ള പ്രശസ്ത കലാകാരൻ സഹിൽ നായിക്കിന്റെ 'ഓൾ ഈസ് വാട്ടർ ആൻഡ് ടു വാട്ടർ വീ മസ്റ്റ് റിട്ടേൺ' എന്ന ശില്പവിദ്യയും സാങ്കേതികവിദ്യയും ഉൾച്ചേർന്ന പ്രതിഷ്ഠാപനം (ഇൻസ്റ്റലേഷൻ) കാലാവസ്ഥ വ്യതിയാനത്തിന്റെ തിക്താനുഭവങ്ങളും ദുരിതങ്ങളും ലോകത്തെ ഓർമ്മിപ്പിക്കുന്നു. അത്യാധുനിക അണക്കെട്ടിന്റെ നിർമ്മാണത്തെ തുടർന്ന് ഗോവയിലെ നിരവധി ഗ്രാമങ്ങൾ വെള്ളത്തിലായി. മൂവായിരത്തിലേറെ കുടുംബങ്ങളെ ഇവിടെനിന്നു മാറ്റിപ്പാർപ്പിച്ചു. 1960 കളിലായിരുന്നു ഈ സംഭവം. എന്നാൽ 80കളിൽ വേനൽക്കാലത്ത് മേഖലയിലെ ജലനിരപ്പ് താഴ്‌പ്പോൾ, നേരത്തെ ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളിൽ ഒന്നായ കുർദി വീണ്ടും ദൃശ്യമായി. ഗ്രാമീണർ പലരും പഴയ നാട്ടിലേക്ക് തിരിച്ചെത്തി. പിന്നീട് ഓരോ വേനലിലും വെള്ളമൊഴിയുമ്പോൾ ചരിത്ര പ്രധാന ഗ്രാമമായ കുർദിയിലേക്ക് നൂറുകണക്കിന് ഗ്രാമീണർ മടങ്ങിയെത്തുന്നത് പതിവായി.
തന്റെ അയൽപ്രദേശമായ കുർദിയിലെത്തി കലാകാരൻ സഹിൽ നായിക് ജനങ്ങളുമായി അടുത്തിടപഴുകി. അവരുടെ വാമൊഴി ചരിതവും പാട്ടുകളും ശേഖരിച്ചു. അവിടത്തെ പ്രകൃതി വിശദമായി രേഖപ്പെടുത്തി. സഹിലിന്റെ ഏഴുവർഷത്തെ നിരന്തരശ്രമത്തിന്റെ കലാപൂർണ്ണതയാണ് ബിനാലെയുടെ ആസ്പിൻവാൾ ഹൗസിൽ ഒരുക്കിയ 'ഓൾ ഈസ് വാട്ടർ ആൻഡ് ടു വാട്ടർ വീ മസ്റ്റ് റിട്ടേൺ'.
'പ്രായംചെന്ന ഗ്രാമീണരുടെ ഓർമ്മകളിൽ മാത്രമാണ് ഇപ്പോൾ കുർദിയുടെ അസ്തിത്വം. വെള്ളത്തിൽ മുങ്ങിപ്പോകുന്നതിന് മുമ്പുള്ള കുർദിയുടെ ജീവിതചരിത്രം, കാലാവസ്ഥാമാറ്റത്തിന്റെ ദുരിതം എന്നിങ്ങനെ വിവിധതലങ്ങളിലാണ് കലാവിഷ്‌കാരത്തെ സമീപിച്ചത്. ആഗോളതാപനത്തിന്റെ അനന്തരഫലമായി അവശേഷിക്കുന്ന കുർദിയും അഞ്ചാറു വർഷത്തിനകം തുടച്ചുനീക്കപ്പെടും' സഹിൽ നായിക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |