ആറളം ഫാമിനകത്ത് മാത്രം 40-ലേറെ ആനകൾ
പയ്യാവൂർ: കാട്ടാന കലിപ്പിൽ ഇനിയും ജീവൻ പൊലിയരുതെന്ന പ്രാർത്ഥനയിലാണ് മലയോരം. ഞായറാഴ്ച രാവിലെ നടന്ന കാട്ടാന ആക്രമണത്തിൽ ജസ്റ്റിൻ തോമസ് കൊല്ലപ്പെട്ട ഇരിട്ടി ഉളിക്കൽ പ്രദേശത്ത് ഭീതി മൂലം ആർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. ആനകളുടെ കടന്നുകയറ്റത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ ലക്ഷ്യം കാണാത്തതിൽ കടുത്ത പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്.
കഴിഞ്ഞ എട്ട് വർഷത്തിനിടെ പത്ത് പേരാണ് കാട്ടാന ആക്രമണത്തിൽ മേഖലയിൽ കൊല്ലപ്പെട്ടത്. വന്യമൃഗ ആക്രമണം രൂക്ഷമായ ആറളം, ഉളിക്കൽ, പയ്യാവൂർ, കാഞ്ഞിരക്കൊല്ലി തുടങ്ങിയ മലയോര മേഖലകളിൽ ജീവിതത്തിനും മരണത്തിനുമിടയിലാണ് പ്രദേശവാസികൾ കഴിഞ്ഞുപോകുന്നത്. വനത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ ആനമതിൽ നിർമ്മാണം പൂർത്തിയാവാത്തതിനാൽ ഏതുസമയത്തും ആക്രമണമുണ്ടാകാമെന്നതാണ് അവസ്ഥ. മലയോരത്തെ കർഷകരുടെയും ആദിവാസികളുടെയും പിന്നിൽ നിഴൽ പോലെ മരണം പതിയിരിക്കുന്നുണ്ട്.
കാൽചുവട്ടിലമർന്ന ജീവനുകൾ
സുഹൃത്തിനെ എയർപ്പോർട്ടിൽ കൊണ്ടുചെന്നാക്കി മടങ്ങുമ്പോഴാണ് വിനോദൻ കാട്ടാനയുടെ മുന്നിൽപെടുന്നത്. ബൈക്ക് ഉപേക്ഷിച്ച് ഓടാൻ തുടങ്ങുന്നതിനു മുന്നെ തുമ്പിക്കൈകൊണ്ടുള്ള ആദ്യ പ്രഹരം വീണു. വേദന കിനിഞ്ഞിറങ്ങുന്ന മുറിവുകളുമായി ജീവിതം തള്ളിനീക്കുകയാണ് ഈ പ്രവാസി ഇപ്പോൾ.
ആറളം വന്യജീവി സങ്കേതത്തിൽ നിന്നിറങ്ങിയ കൊമ്പനാണ് വിനോദന്റെ ജീവിതം തകർത്തതെങ്കിൽ കർണാടക വനത്തിൽ നിന്നെത്തിയ ആനയാണ് കഴിഞ്ഞ ദിവസം വള്ളിത്തോട് സ്വദേശി ജസ്റ്റിന്റെ പ്രാണനെടുത്തത്.
2014 ഏപ്രിലിൽ ചോമാനിയിൽ മാധവി എന്ന ആദിവാസി സ്ത്രീ കൊല്ലപ്പെട്ടതോടെയാണ് ഈ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായത്. ബാലൻ, അമ്മിണി എന്നിവരും കാട്ടാന ആക്രമണത്തിൽ പിന്നാലെ കൊല്ലപ്പെട്ടു. കൈതച്ചക്ക കൃഷിയുടെ വാച്ചറായ എടപ്പുഴ സ്വദേശി റജി എബ്രഹാമും കാട്ടാന ആക്രമണത്തിന് ഇരയായി.
കഴിഞ്ഞ വർഷം നവംബറിൽ ആറളം ഫാമിലെ പതിനേഴുകാരൻ വിബീഷ് കടയിൽ പോയി മടങ്ങുമ്പോൾ കൊമ്പന്റെ മുമ്പിൽ പെട്ടു. നിലവിളി തൊണ്ടയിൽ നിന്നും പുറത്തുവരും മുമ്പെ ആന പതിനേഴുകാരന്റെ നെഞ്ചുംകൂട് തകർത്തു. മാർച്ചിൽ ആഗസ്തിയെന്ന കർഷകനെ കാട്ടാന കൊമ്പിൽ കുരുക്കി. ഏപ്രിലിൽ ജീവൻ പൊലിഞ്ഞത് ഫാമിലെ തൊഴിലാളിയായ ദന്തപാലൻ നാരായണന്റേത്.
2018 ഒക്ടോബറിൽ ആറളത്തെ കുടിലിൽ ഉറങ്ങുകയായിരുന്ന ദേവൂ കാര്യാത്തെന്ന ആദിവാസി വൃദ്ധനെ ആന ചവിട്ടിക്കൊന്നു. 2017 ഫെബ്രുവരിയിൽ ആദിവാസി മൂപ്പൻ ഗോപാലനായിരുന്നു ഇര. തുടർന്ന് കേളകത്തെ ബിജുവും ആനക്കലിപ്പിൽ തീർന്നു. മരിച്ചതിലും അധികമാണ് ആക്രമണത്തോടെ ജീവച്ഛവമായി കിടക്കുന്നവരുടെ എണ്ണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |