കണ്ണൂർ:ഒന്നര വർഷത്തോളമായി അടച്ചിട്ട കോളേജുകൾ ഇന്നലെ തുറന്നതോടെ ആവേശത്തിലായിരുന്നു വിദ്യാർത്ഥികൾ.
കൊവിഡിൽ നഷ്ടമായ ഒന്നര വർഷം തിരികെ കിട്ടിയതിന്റെ ആവേശത്തിലാണ് വിദ്യാർത്ഥികൾ.ബിരുദ, പി.ജി അവസാന വർഷക്കാർക്കാണ് ഇന്നലെ ക്ലാസുകൾ തുടങ്ങിയത്.
കണ്ണൂർ ജില്ലയിലെ 76 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസുകൾ ആരംഭിച്ചു.ഓൺലൈനിലൂടെ മാത്രം സൗഹൃദങ്ങൾ പങ്ക് വെച്ചിരുന്ന പി.ജി വിദ്യാർത്ഥികൾ നേരിട്ട് കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലായിരുന്നു.ജില്ലയിലെ പല കോളേജുകളും പുതുമോടിയിലാണ് വിദ്യാർത്ഥികളെ വരവേറ്റത്.മിക്ക കാമ്പസുകളിലും വിവിധ വിദ്യാർത്ഥി സംഘടനകളുടെ കൊടികളും തോരണങ്ങളും സ്ഥാനം പിടിച്ചിരുന്നു.എല്ലാ ക്ലാസ് മുറികൾക്ക് മുൻപിലും സാനിറ്റൈസർ ഒരുക്കിയിട്ടുണ്ട്.കേടുപാടുകൾ പറ്റിയ ഡെസ്ക്കുകളും ബെഞ്ചുകളും മാറ്റി പുതിയവയും ഒരുക്കിയിട്ടുണ്ട്.
അവസാന രണ്ട് സെമസ്റ്ററുകളിലെ വിദ്യാർഥികൾക്ക് കാമ്പസിലെത്താം.കൂടുതൽ വിദ്യാർത്ഥികളുള്ള ക്ലാസുകളെ രണ്ടാക്കിയോ, ഷിഫ്റ്റ് അടിസ്ഥാനത്തിലോ ആണ് പ്രവേശിപ്പിക്കുന്നത്.വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വാക്സിൻ നിർബന്ധമാക്കിയിരുന്നു. ,കൂട്ടം കൂടരുത്,ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്,ബഞ്ചുകളിൽ അകലം പാലിച്ചിരിക്കണം തുടങ്ങിയ നിബന്ധനകളും കേളേജുകളിലുണ്ട്.കാടും പൊടിയും പിടിച്ചിരുന്ന കോളേജും ക്ലാസ് മുറികളും വിവിധ വിദ്യാർത്ഥി സംഘടനകളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ശുചീകരിച്ചിരുന്നു.
വീട്ടിലിരുന്ന് മടുത്തു
വീട്ടിലിരുന്നുള്ള പഠനം മടുപ്പുളവാക്കുന്നതായിരുന്നുവെന്നാണ് വിദ്യാർത്ഥികളുടെ പൊതു അഭിപ്രായം. പല വിഷയങ്ങളും ഓൺലൈൻ ക്ലാസിലൂടെ മനസിലാകില്ല. ക്ലാസ് തുറക്കുന്നതോടെ ഇതിന് പരിഹാരമാകും.അദ്ധ്യാപകരേയും കൂട്ടുകാരെയും നേരിട്ടുകണ്ടതിൽ വലിയ സന്തോഷം. കാമ്പസ് ജീവിതം തിരികെ കിട്ടുമല്ലോയെന്നത് സന്തോഷം തരുന്നതാണെന്ന് തോട്ടട ഐ.ടി.ഐ സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥി കെ.സി. അനുഗ്രഹ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |