മാഹി: വിവിധ ഭാഷകളും ആചാരാനുഷ്ഠാനങ്ങളുമടക്കം വൈവിദ്ധ്യസമ്പൂർണായ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ഗ്രാമങ്ങളെ അനുഭവിച്ചറിഞ്ഞ് മാഹി സ്വദേശിനിയായ നാജി നൗഷിയും ഫേസ്ബുക്ക് കൂട്ടുകാരി നാദാപുരത്തെ സാജിത ജാബിറും നാട്ടിൽ തിരിച്ചെത്തി. 60 ദിവസംകൊണ്ട് 17 സംസ്ഥാനങ്ങളിലൂടെ 13000 കിലോമീറ്ററാണ് ഇരുവരും തിരിച്ചെത്തിയത്.
കഴിഞ്ഞ ആഗസ്റ്റ് 26ന് കണ്ണൂരിൽ സി.ഐ. ശ്രീജിത്ത് കൊടേരിയാണ് ഇവരുടെ ഭാരത യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. ഇത്രയും ദൂരം കാറോടിച്ചത് നാജി നൗഷി തന്നെ.നാട്ടുപാതകളിലൂടെയുള്ള യാത്രയ്ക്കിടയിൽ പലവിധ സംസ്‌ക്കാരവും ഭാഷയും, ജീവിത രീതികളും കണ്ടു. നാടോടി ഗോത്രവർഗ്ഗക്കാർക്കുമൊപ്പം ഇടപഴകാനും ഒരുമിച്ച് താമസിക്കാനും ഇരുവർക്കുമായി. ഇന്ത്യ- ചൈന- പാക്കിസ്ഥാൻ അതിർത്തികളിലെ തന്ത്രപ്രധാനമായ സൈനികത്താവളങ്ങളിലൂടെയുള്ള യാത്രകളും ഇവർക്ക് അപൂർവാനുഭവമായി.
സമുദ്രനിരപ്പിൽ നിന്ന് പതിനാറായിരത്തോളം അടി ഉയരത്തിലുള്ള പെഹൽഗാമിൽ ചെമ്മരിയാടുകൾക്കൊപ്പം ജീവിക്കുന്ന, ഗുജ്ജാരികൾക്കൊപ്പം ഇവർ താമസിച്ചു. മടക്കയാത്രയിൽ കർണാടകയിലെ ബെൽഗാവിൽ പട്ടാള പരിശീലന ക്യാമ്പിലെ അതിസാഹസികമായ സൈനിക പരിശീലനങ്ങൾ കാണാനും ഇവർക്ക് കഴിഞ്ഞു. മലയാളിയായ കേണൽ ജോണിയുടെ സഹായമായിരുന്നു ഇവരെ തുണച്ചത്. അംബർ ഫോർട്ടിൽ നിന്ന് കുന്നിറങ്ങുമ്പോൾ കാറിന്റെ ബ്രേക്ക് നഷ്ടമായി കഷ്ടിച്ച് രക്ഷപ്പെട്ട അനുഭവമാണ് യാത്രയ്ക്കിടെയിലുണ്ടായ ദുരനുഭവം. ലഡാക്കിലെ സോജില പാസ്സിൽ കാറിന്റെ ടയർ പഞ്ചറായി.തന്റെ
അഞ്ച് കുട്ടികളിൽ മൂന്ന് പേരെ ഒമാനിനുള്ള ഭർത്താവ് നൗഷാദിന്റേയും രണ്ട് പേരെ മാഹിയിലെ വീട്ടിൽ ഉമ്മ മൈമുനക്കൊപ്പവും നിറുത്തിയാണ് നാജി നൗഷി സാഹസിക യാത്രക്കായി പുറപ്പെട്ടത്. തിരിച്ചെത്തിയ നാജി നൗഷിയെ മയ്യഴി എം.എൽ.എ രമേശ് പറമ്പത്ത് പൊന്നാടയണിയിച്ചു. യാത്രയെക്കുറിച്ചുള്ള ഒരു ഗ്രന്ഥരചനയിലാണ് നാജി നൗഷി. അതിന് ശേഷം അടുത്ത യാത്രക്ക് തുടക്കം കുറിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |