കണ്ണൂർ: കെ -റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്ന് ഉയർന്നുവന്ന പലവിധ ആശങ്കകളിലും സംശയങ്ങളിലും മറുപടി പറഞ്ഞ് കണ്ണൂരിൽ ജനസമക്ഷം സിൽവർ ലൈൻ വിശദീകരണ യോഗം. കെ റെയിൽ എം.ഡി വി.അജിത് കുമാർ തന്നെയാണ് പദ്ധതിയ്ക്ക് മേൽ ഉയർന്ന സംശയങ്ങളിൽ മറുപടി നൽകിയത്. യോഗത്തിൽ പങ്കെടുത്തവർ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്താണ് മടങ്ങിയത്.
സിൽവർലൈൻ പോലുള്ള പദ്ധതികളുടെ കാര്യത്തിൽ രാജ്യത്തെ പത്തു സംസ്ഥാനങ്ങൾ റെയിൽവേ മന്ത്രാലയവുമായി ഇതിനകം ധാരണാപത്രത്തിൽ ഒപ്പുവച്ചതായി എം.ഡി പറഞ്ഞു. കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്.
കാസർകോട്ടേക്ക് 35 മിനിറ്റ്
കണ്ണൂരിൽ നിന്ന് 35 മിനുട്ടിൽ കാസർകോട്ടും 39 മിനുട്ടിൽ കോഴിക്കോട്ടും 1.23 മിനുട്ടിൽ തൃശൂരിലും 1.56 മിനുട്ടിൽ എറണാകുളത്തും 3.19 മിനുട്ടിൽ തിരുവനന്തപുരത്തും എത്താൻ സിൽവർ ലൈൻ നിലവിൽ വന്നാൽ സാധിക്കുമെന്ന് എം.ഡി വ്യക്തമാക്കി. രണ്ടുലൈനുകളിലൂടെ തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കും തിരിച്ചും മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ 37 ട്രെയിനുകൾ സർവീസ് നടത്തും. ലൈനിൽ ആകെ 11 സ്റ്റോപ്പുകളുണ്ടാകും. തിരക്കേറിയ സമയങ്ങളിൽ 20 മിനുട്ട് ഇടവിട്ട് ട്രെയിനുകൾ സർവീസ് നടത്തും. രാത്രികാലങ്ങളിലും പകൽ തിരക്കു കുറഞ്ഞ സമയത്തും ചരക്ക് ലോറികളുമായുള്ള റോ റോ സർവീസുമുണ്ടാകും.
മാടായിപ്പാറയിലെ ജലസ്രോതസ്സുകളെ നശിപ്പിക്കില്ല
സിൽലൈൻ പാതയോട് ചേർന്ന് 10 മീറ്റർ വീതിയിൽ മാത്രമാണ് ബഫർ സോണായി കണക്കാക്കുക. ഇതിൽ ലൈനിനോട് ചേർന്നുള്ള അഞ്ച് മീറ്റർ സുരക്ഷാ മേഖലയായിരിക്കും. ബാക്കി അഞ്ച് മീറ്ററിൽ മുൻകൂർ അനുമതിയോടെ നിർമാണ പ്രവർത്തനങ്ങൾ ആവാം. മാടായിപ്പാറയിലെ നിലവിലെ ജലസ്രോതസ്സുകൾക്ക് ഒരു വിധത്തിലുള്ള കോട്ടവും തട്ടാത്ത രീതിയിലായിരിക്കും ഭൂഗർഭപാത നിർമിക്കുകയെന്നും അദ്ദേഹം അറിയിച്ചു. ഗുരുതര രോഗികളെ കൊണ്ടുപോവുന്നതിനുള്ള മെഡിക്കൽ സൗകര്യങ്ങളും ട്രെയിനിൽ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |