കണ്ണൂർ:അദ്ധ്യയനം തുടങ്ങആൻ ദിവസങ്ങൾ ബാക്കി നിൽക്കെ സ്കൂളുകൾ അവസാനഘട്ട ഒരുക്കത്തിൽ. അദ്ധ്യാപകർക്കുള്ള പരിശീലനം പൂർത്തിയായി വരുന്നതായി അധികൃതർ പറഞ്ഞു. എൽ.പി തലത്തിലുള്ള ക്ലസ്റ്റർ മീറ്റിംഗുകളും പൂർത്തിയായി.വിദ്യാർത്ഥികൾക്കുള്ള യൂണിഫോമും ഉടൻ വിതരണം ചെയ്യും.
കെമിസ്ട്രി, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ഹൈസ്‌കൂൾ തല ആർട്ട് തുടങ്ങിയ വിഷയങ്ങളിലെ അദ്ധ്യാപനപരിശീലനം പൂർത്തിയായി കഴിഞ്ഞു. യൂണിഫോമിന്റെ പാക്കിംഗ് മാത്രമാണ് ഇനി ബാക്കിയുള്ളത്. പാക്കിംഗ് പൂർത്തിയാകുന്ന മുറയ്ക്ക് യൂണിഫോം നൽകുമെന്ന് അധികൃതർ പറഞ്ഞു. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ വിദ്യാർത്ഥികളിൽ യൂണിഫോം എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
ക്ളാസ് തുടങ്ങും മുമ്പെ പാഠപുസ്തകം
പാഠപുസ്തക വിതരണം അവസാന ഘട്ടത്തിലാണ്.മേയ് ആദ്യത്തോടെ പുസ്തകവിതരണം ആരംഭിച്ചിരുന്നു. പകുതിയിലധികം പുസ്തകങ്ങൾ വിദ്യാത്ഥികളിലെത്തിച്ചെന്നും അധികൃതർ പറഞ്ഞു. ജില്ലയ്ക്ക് ഒന്നുമുതൽ പത്തു വരെ 24 ലക്ഷം പുസ്തകമാണ് ആവശ്യം. ഇതിൽ 20 ലക്ഷം പുസ്തകങ്ങൾ പയ്യാമ്പലത്തെ പാഠപുസ്തക വിതരണ കേന്ദ്രത്തിലെത്തി കഴിഞ്ഞു. കഴിഞ്ഞ വർഷം 22 ലക്ഷം പുസ്തകങ്ങളാണ് വിതരണം ചെയ്തത്. പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ കൂടിയതു കൊണ്ടാണ് ഈ വർഷം രണ്ട് ലക്ഷം പുസ്തകങ്ങൾ കൂടുതൽ വേണ്ടിവന്നതെന്ന് അധികൃതർ പറഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് ജില്ലയിലെ വിദ്യാലയങ്ങളിൽ കുട്ടികളുടെ വൻ വർദ്ധനവാണ് ഉണ്ടായത്.
വാക്‌സിനേഷനും തകൃതി
കുട്ടികളിലെ വാക്‌സിനേഷൻ പകുതിയിലധികം പൂർത്തിയായി. രണ്ട് ഘട്ടങ്ങളിലായാണ് വാക്‌സിനേഷൻ നൽകുന്നത്. ആദ്യഘട്ടത്തിൽ 15,16,17 വയസുള്ളവർക്കും രണ്ടാം ഘട്ടത്തിൽ 12,13,14 വയസുള്ള കുട്ടികൾക്കാണ് വാക്‌സിനേഷൻ നൽകുന്നത്.ഇതിൽ ഒന്നാംഘട്ടത്തിലുള്ള വിദ്യാർത്ഥികൾക്ക് കോവാക്‌സിന്റെ ഒരു ഡോസ് എടുത്ത് കഴിഞ്ഞു. 99.9 ശതമാനം വിദ്യാർത്ഥികൾ ഇത് പൂർത്തിയാക്കി കഴിഞ്ഞു. വളരെ ചെറിയൊരു ശതമാനം കുട്ടികളാണ് വിവിധ പ്രശ്‌നങ്ങൾ കാരണം വാക്‌സിനെടുക്കാത്തത്. രണ്ടാം ഘട്ടത്തിലുള്ള വിദ്യാർത്ഥികൾക്ക് 31 നകം ഒന്നാം ഡോസ് വാക്‌സിൻ എടുക്കണം. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആരോഗ്യപ്രവർത്തകർ സ്‌കൂളിലെത്തി വാക്‌സിൻ നൽകും. ഇതിനായി ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.ഇവർ നൽകുന്ന കണക്കനുസരിച്ച് കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ നേരിട്ടെത്തിയും അല്ലാത്ത സ്‌കൂളുകളിൽ പി.എച്ച്.സികൾ കേന്ദ്രീകരിച്ചും വാക്‌സിൻ നൽകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |