കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കണ്ണൂർ കളക്ടറേറ്റിലേക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജനമാർച്ചിനെ തുടർന്നുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് 400 പേർക്കെതിരെ കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിനും അക്രമസംഭവങ്ങളിൽ പങ്കെടുത്തതിനും ഗതാഗതതടസമുണ്ടാക്കിയതിനുമാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. ഇന്നലെ രാവിലെ 11 മണിയോടെ ഡി.സി.സി ഓഫിസിൽ നിന്നും നൂറുകണക്കിനാളുകൾ പങ്കെടുത്ത മാർച്ച് തുടങ്ങിയത്.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു മാർച്ച് ഉദ്ഘാടനംചെയ്തതിനു ശേഷം പ്രവർത്തകർ കളക്ടറേറ്റ് കവാടത്തിൽ ഉയർത്തിയ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ സംഘർഷം തുടങ്ങിയത്.
ബാരിക്കേഡിനു മുകളിൽ ചില പ്രവർത്തകർ കയറിപ്പറ്റിയെങ്കിലും പൊലീസ് പ്രതികരിച്ചില്ല. ഇതോടെയാണ് സ്ഥലത്ത് സജ്ജമായിരുന്ന വരുൺ പീരങ്കി ജലം ചീറ്റിയത്. ഇതോടെ അതിശക്തമായ വെള്ളം ചീറ്റലിൽ നേതാക്കൾ ഉൾപ്പെടെയുള്ള പലർക്കും അടിതെറ്റി. അനാവശ്യമായി ജലപീരങ്കി പ്രയോഗിച്ചുവെന്ന് ആരോപിച്ച് പ്രവർത്തകർ ജലപീരങ്കിക്കുനേരെ പാഞ്ഞടുത്തു. വരുണിന്റെ മുൻഭാഗത്ത് കയറിയ പ്രവർത്തകർ കൊടികൊണ്ടു ചില്ലുകൾ തകർക്കാൻ ശ്രമിക്കുകയും പൊലീസ് ഡ്രൈവറുമായി വാക്കേറ്റം നടത്തുകയും ചെയ്തു.വരുണിനു നേരെ കുപ്പിയേറും കല്ലേറും നടന്നു. വരുണിന്റെ മുകളിൽ പ്രകോപിതരായ പ്രവർത്തകർ കൊടികെട്ടുകയും കാറ്റഴിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തു. ഇതുതടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരുമായി വാക്കേറ്റം നടത്തുകയും ചെയ്തു. കലക്ടറേറ്റിനു മുൻപിൽ വെച്ച ഡിവൈഡറുകൾ കോൺഗ്രസ് പ്രവർത്തകർ പൊളിച്ചു. കല്ലേറുണ്ടാകുമെന്ന ഭീതിയെ തുടർന്ന് കളക്ടറേറ്റിന് മുൻപിലെ കടകളും പെട്രോൾ പമ്പും പൊലീസ് അടപ്പിച്ചിരുന്നു. രണ്ടുമണിക്കൂറോളമുളള സംഘർഷം ഒടുവിൽ നേതാക്കളുടെ ഇടപെടലോടെയാണ് ശാന്തമായത്.
ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ്,കപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, മുൻ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിമാരായ വി.എ.നാരായണൻ, സജീവ് മാറോളി, സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, യു.ഡി.എഫ് ചെയർമാൻ പി.ടി.മാത്യു, പ്രൊഫ:എ.ഡി.മുസ്തഫ,എൻ.പി.ശ്രീധരൻ,കെ.സി മുഹമ്മദ് ഫൈസൽ,രജനി രമാനന്ദ്,സുദീപ് ജെയിംസ്, പി.മുഹമ്മദ് ഷമ്മാസ്,അഡ്വ.റഷീദ് കവ്വായി,ടി. ജയകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |