മട്ടന്നൂർ: മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറെ കാണാൻ ചുവന്ന കുപ്പിവളയുമായി പ്രശസ്ത കഥാകാരി ലതാ ലക്ഷ്മിയെത്തി. ഇന്നലെ മട്ടന്നൂർ മഹാദേവ ക്ഷേത്ര ഹാളിൽ നടന കലാനിധി ഗുരു ഗോപിനാഥിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു ചുവന്ന കുപ്പിവളയുമായി കഥാകാരിയെത്തിയത്.
രാഷ്ട്രീയ വായന ആവശ്യപ്പെടുന്ന തന്റെ ചെമ്പരത്തി എന്ന കഥാ സമാഹാരവും ചുവന്ന കുപ്പിവളയും ടീച്ചർക്ക് സമ്മാനിച്ചു. ശൈലജ ടീച്ചറിന്റെ ജീവിതത്തിൽ ഇതാദ്യമായാണ് ഒരു കഥാകാരി ചുവന്ന കുപ്പി വള സമ്മാനമായി നല്കുന്നത്. ടീച്ചർ വള സന്തോഷത്തോടെ കൈയ്യിൽ അണിഞ്ഞു. തൃപ്പൂണിത്തുറയിൽ നിന്നും കലാ ഗവേഷക കൂടിയായ ലതാ ലക്ഷ്മി ഗുരു ഗോപിനാഥ് ട്രസ്റ്റിന്റെ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ മട്ടന്നൂരിൽ എത്തിയതായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ കോർപ്പറേറ്റ് അനുകൂല നിലപാടുകളെ അതിരൂക്ഷമായ ഭാഷയിൽ വിമർശിക്കുന്ന കഥയാണ് ചെമ്പരത്തി. ലതാ ലക്ഷ്മിയുടെ ചെമ്പരത്തിയിൽ സൂക്ഷ്മ രാഷ്ട്രീയമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളതെന്ന് സാഹിത്യ അക്കാഡമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ അഭിപ്രായപെട്ടിരുന്നു. ശക്തമായ രാഷ്ട്രീയ വായന ആവശ്യപ്പെടുന്ന കൃതിയാണ് ചെമ്പരത്തി . കഥകൾ വായിച്ച് അഭിപ്രായം പറയാമെന്നും കഥാകാരിയെ കാണണമെന്ന് ആഗ്രഹിച്ചിരിക്കവെയാണ് അപ്രതീക്ഷിത കൂടിക്കാഴ്ചയെന്നും ശൈലജ ടീച്ചർ പറഞ്ഞു. കൂടിക്കാഴ്ച ഇരുപതുമിനുട്ടു നീണ്ടു നിന്നു.
തിരു മുഗൾ ബീഗം നോവൽ, കലാമണ്ഡലം ഹൈദരാലിയുടെ ജീവചരിത്രം, തൂലികാനാമം രാധ തുടങ്ങിയ വ കഥാകാരിയുടെ ശ്രദ്ധേയ കൃതികളാണ്. അങ്കണം സാഹിത്യ വേദി അവാർഡ്, സി.വി.രാമൻ പിള്ള നോവൽ പുരസ്കാരം ഉൾപ്പെടെയുള്ള അവാർഡുകൾ ലതാ ലക്ഷ്മിക്കു ലഭിച്ചിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |