തൃക്കരിപ്പൂർ: ദേശീയടീമിലേക്കടക്കം നിരവധി ഫുട്‌ബാൾ പ്രൊഫഷണലുകൾക്ക് ജന്മം നൽകിയ തൃക്കരിപ്പൂരിൽ നിന്നും ഒരു വനിതാ താരോദയം. ഐ.എസ്.എൽ ടീമായ ബംഗളൂരു എഫ്.സിയുടെ പെൺകുട്ടികളുടെ അണ്ടർ 17 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നീലമ്പം സ്വദേശി ജിൻഷാ മറിയമാണ് നാടിന്റെ ഫുട്ബാൾ പാരമ്പര്യത്തിലേക്ക് പുതിയ പേര് എഴുതിച്ചേർക്കുന്നത്.
കരാട്ടെ അടക്കമുള്ള ആയോധന കലകളിൽ സംസ്ഥാന, അന്തർദേശീയ മെഡലുകൾ നേടി ശ്രദ്ധ നേടിയ ജിൻഷയ്ക്ക് അണ്ടർ പതിനാല് കർണാടക ഗേൾസ് മിനി ഒളിമ്പിക് ഫുട്ബാൾ ചാമ്പ്യൻഷിപ്പിലെ പ്രകടനമാണ് ബംഗളൂരു എഫ്.സിയുടെ സൈനിംഗിലേക്ക് എത്തിച്ചത്. ബംഗളൂരു ജില്ലാ ടീമിനുവേണ്ടി മികച്ച പ്രകടനമാണ് ജിൻഷ കാഴ്ചവച്ചത്.
2018ൽ നേപ്പാളിൽ നടന്ന അണ്ടർ 10 തെയ്‌ക്വാൻഡോ ഇന്റർനാഷണൽ ഐ.ടി.എഫ് ഇൻവിറ്റേഷൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയിട്ടുണ്ട്. അണ്ടർ പതിനാല് ഒക്കിനാവ ഷോറിൻ റിയു കരാട്ടെ മാസ്റ്റേഴ്സ് കപ്പിൽ വ്യക്തിഗത ചാമ്പ്യനും ജിൻഷയായിരുന്നു. അഞ്ചു വർഷം മുമ്പാണ് തയ്‌ക്വാൻഡോയും കരാട്ടെയും പരിശീലിച്ചു തുടങ്ങിയത്. ബംഗളൂരിലെ ക്രൈസ്റ്റ് അക്കാഡമി സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പ്ളസ് വൺ വിദ്യാർത്ഥിയായ സഹോദരൻ മുഹമ്മദ് റിഷാൻ പാലക്കാട് ഐഫാ റെസിഡൻഷ്യൽ ഫുട്‌ബാൾ അക്കാഡമിയിൽ പരിശീലനത്തിലാണ്. തൃക്കരിപ്പൂർ നീലമ്പത്തെ എ.കെ. മറിയംബിയുടെയും ബംഗളൂരുവിൽ ബിസിനസുകാരനുമായ എം.പി. റഷീദിന്റെയും മകളാണ് ജിൻഷാ മറിയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |