കോട്ടയം: സാമ്പത്തിക വർഷം അവസാനിക്കാറായതോടെ പദ്ധതി നിർവഹണം, നികുതി പിരിവ് എന്നിങ്ങനെയുള്ള ജോലികളുടെ ഓട്ടത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾ. എന്നാൽ ഒന്നും ലക്ഷ്യത്തിലെത്തിയിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിനിയോഗം പൂർത്തിയാകാൻ 50 ദിവസം മാത്രം ശേഷിക്കേ ജില്ല ഇതുവരെ ചെലവഴിച്ചത് 40.47 ശതമാനം തുക. മാർച്ച് 31നകം നൂറു ശതമാനത്തിലെത്തണമെന്നാണ് നിർദ്ദേശം. സംസ്ഥാന തലത്തിൽ ജില്ലയ്ക്ക് ഏഴാം സ്ഥാനമാണ്.
റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ ഉൾപ്പെടെ നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടു പോവുകയാണ്. അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും പ്രതിസന്ധിക്ക് കാരണമാവുന്നു.
കൊവിഡ് പ്രതിസന്ധിയിൽ ഞെരുങ്ങിയ പഞ്ചായത്തുകളുടെ സാമ്പത്തിക ഭദ്രത നേടാനുള്ള അവസരമായി നികുതിപിരിവിനെ കാണണമെന്നാണ് സർക്കാർ നിർദ്ദേശം. വാർഡു മെമ്പറും ഉദ്യോഗസ്ഥരും വീടുകളിലെത്തി കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി പിരിവ് ഊർജിതമാക്കാനും നിർദ്ദേശിച്ചിരുന്നു.
നാലു മാസത്തോളമായി നികുതി പിരിവ് ക്യാമ്പുകൾ ഉൾപ്പെടെ പഞ്ചായത്തുകൾ വ്യാപകമാക്കിയെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല. ലൈസൻസ് ഫീസ്, തൊഴിൽ, കെട്ടിട നികുതികൾ ഉൾപ്പെടെയാണ് പഞ്ചായത്തുകളിലെ നികുതി വരുമാനം.
ആകെ പദ്ധതി തുക 381.85 കോടി
ജില്ലയിലെ 71 പഞ്ചായത്തുകളിൽ വാഴൂർ, കാഞ്ഞിരപ്പള്ളി, മാഞ്ഞൂർ, പഞ്ചായത്തുകൾ മാത്രമാണ് 60 ശതമാനത്തിന് മുകളിൽ തുക ചെലവഴിച്ചത്. നഗരസഭകളെല്ലാം വളരെ പിന്നിലാണ്. 59 ശതമാനം തുക ചെലവാക്കിയ പാലാ മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട നിലയിൽ.
നികുതി പിരിവ് 54.53 ശതമാനം മാത്രം
ലക്ഷ്യമിടുന്ന നികുതി പിരിവ്- 90 %
ഇതുവരെ പിരിച്ചത്- 54.53%
കഴിഞ്ഞ വർഷം പിരിച്ചത്- 77 %
ആകെ നികുതി- 54.81 കോടിരൂപ
ഇതുവരെ പിരിച്ചത്- 29.89 കോടി
ഇനി പിരിക്കാനുള്ളത്- 24.92 കോടി
ജില്ലയിലെ പഞ്ചായത്തുകൾ- 71
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |