മുണ്ടക്കയം: ഇരുട്ട് വീണാൽ ഇപ്പോൾ ഭയമാണ്. കണമലയിൽ സംഭവിച്ചത് ഇവിടെയും ആവർത്തിച്ചുകൂടാമെന്ന് വണ്ടൻപതാൽ നിവാസികളും അടിവരയിടുന്നു. വിജനമായ പാതയിൽ കാട്ടുപോത്തിന് മുമ്പിൽപെട്ടാൽ ഒരുപക്ഷേ ജീവിതം അവിടെ അവസാനിക്കുമെന്ന് അവർ പറഞ്ഞുനിറുത്തുന്നു. കോരുത്തോട് പാതയിൽ വണ്ടൻപതാൽ തേക്കു കൂപ്പ് റോഡിലെ കാട്ടുപോത്തിന്റെ സാന്നിധ്യം യാത്രക്കാരെ അത്രയേറെയാണ് ആശങ്കയിലാഴ്ത്തുന്നത്. ഇവിടെ നേരത്തേ പല തവണ യാത്രക്കാർ കാട്ടുപോത്തിനെ കണ്ടിട്ടുണ്ടെങ്കിലും കണമലയിൽ കാട്ടുപോത്ത് രണ്ട് പേരെ കൊന്ന സംഭവത്തിന് ശേഷം ഇതുവഴി യാത്ര ചെയ്യാൻ ആളുകൾക്ക് ഭയമായി.വണ്ടൻപതാൽ മുതൽ പനക്കച്ചിറ വരെ 3 കിലോമീറ്റർ ദൂരത്തിലാണ് തേക്കു കൂപ്പ് റോഡ്. വനം സ്വകാര്യ എസ്റ്റേറ്റുമായി അതിർത്തി പങ്കിട്ടാണ് റോഡ്. കിലോമീറ്ററുകൾ ഉള്ളിലേക്ക് വ്യാപിച്ച് കിടക്കുന്ന തേക്കു കൂപ്പിൽ നിന്ന് ഇടയ്ക്കിടെ കാട്ടുപോത്ത് റോഡിലേക്ക് ഇറങ്ങാറുണ്ട്.
വണ്ടൻപതാൽ സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് ആദ്യമായി ഈ റോഡിൽ കാട്ടുപോത്തിനെ കണ്ടത്. അന്ന് ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നു. റോഡിന് താഴെയായി തോട് ഒഴുകുന്നുണ്ട്. വേനൽകാലത്ത് വെള്ളം കുടിക്കാൻ കാട്ടുപന്നികൾ ഉൾപ്പെടെ റോഡ് മുറിച്ച് കടക്കാറുണ്ട്. പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമാണിവിടം. രാത്രി ബൈക്ക് യാത്രക്കാർ ഇപ്പോൾ ഇതുവഴി തനിയെ പോകാറില്ല.
സോളാർവേലി
വനം മേഖലയിലേതുപോലെ റോഡിന്റെ ഇരുവശങ്ങളിലും സോളർ വേലികൾ സ്ഥാപിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.
യുവാവിന്റെ മരണത്തിൽ ദുരൂഹത
6 മാസം മുൻപ് കുഴിമാവ് സ്വദേശിയായ യുവാവ് സ്കൂട്ടർ അപകടത്തിൽ ഇവിടെ മരിച്ചു. സ്കൂട്ടറിന്റെ മുൻഭാഗം പൂർണമായി തകർന്ന നിലയിലായിരുന്നു. എന്നാൽ മറ്റു വാഹനങ്ങൾ ഇടിച്ചതിന്റെ ലക്ഷണങ്ങളില്ലായിരുന്നു. കാട്ടുപോത്ത് പോലെയുള്ള മൃഗങ്ങളുടെ ആക്രമണമാണോയെന്ന് അന്ന് നാട്ടുകാർ സംശയിച്ചെങ്കിലും അന്വേഷണമുണ്ടായില്ല. ഈ സ്കൂട്ടർ അപകടത്തിന് പിന്നിലും കാട്ടുപോത്താണോയെന്ന സംശയം ഇപ്പോൾ നാട്ടുകാർക്കിടയിൽ ശക്തമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |