കോട്ടയം: നീണ്ട ഇടവേളയ്ക്കുശേഷം കുരുമുളകിന്റെ വില ഉയരുന്നു. മാസങ്ങള്‍ക്ക് മുമ്പ് കിലോയ്ക്ക് 300 രൂപയില്‍താഴെയായിരുന്നത് ഇപ്പോൾ 490 രൂപയായി. 10 വര്‍ഷം മുന്‍പ് 500 രൂപ വരെ ലഭിച്ചിരുന്ന കുരുമുളകിന് വീണ്ടും വില ഉയരുന്നത് കര്‍ഷകന് വലിയ പ്രതീക്ഷയാണ്. അന്താരാഷ്ട്രതലത്തില്‍ ക്രിസ്മസ് വിപണി സജീവമാകുന്നതോടെ കുരുമുളക് വില 600 കടക്കുമെന്നാണ് കര്‍ഷകരുടെ കണക്കുകൂട്ടല്‍. കമ്പോഡിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവുമധികം കുരുമുളക് ഉദ്പാദിപ്പിക്കുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനം മൂലം അവിടെ ഉദ്പാദനം പകുതിയായി.
വില വര്‍ദ്ധിച്ചെങ്കിലും അതിനനുസരിച്ചുള്ള ഉദ്പാദനം ഇവിടെ നടക്കുന്നില്ലെന്നത് കർഷകർക്ക് തിരിച്ചടിയായി. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് കുരുമുളകിന്റെ വിളവെടുപ്പ് നടക്കുന്നത്. തുടര്‍ച്ചയായ മഴയില്‍ ഉദ്പാദനം കുറഞ്ഞു. വിളവെടുത്ത് ഉണക്കിയെടുക്കാന്‍ പറ്റാത്ത സാഹചര്യവുമാണ്. വിളവെടുപ്പ് നടത്താത്തതുമൂലം കുരുമുളക് കൊടിയില്‍കിടന്ന് പഴുത്ത് കൊഴിഞ്ഞുപോകുകയാണ്. വർദ്ധിച്ച വിലയുടെ നേട്ടം ചരക്ക് സ്റ്റോക്കുള്ള ചുരുക്കം കര്‍ഷകര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്.
നാടൻ കുരുമുളക് ഇല്ലാതായി
പണ്ടുകാലത്തുണ്ടായിരുന്ന നാടന്‍ കുരുമുളക് ഇപ്പോള്‍ ഇല്ലാതായി. പന്നിയൂര്‍, കൈരളി തുടങ്ങിയ സങ്കരയിനം കുരുമുളകാണ് ഇപ്പോള്‍ കൃഷിചെയ്യുന്നത്. ഇവയ്ക്ക് പ്രതിരോധശേഷി കുറവാണ്. ഒരുഘട്ടം കഴിയുമ്പോള്‍ ദ്രുതവാട്ടം വന്ന് ചെടികള്‍ നശിച്ചുപോകുകയാണ്.
ഇപ്പോൾ
490 രൂപ
വില കൂടാൻ കാരണം
ക്രിസ്തുമസ് സീസണില്‍ യൂറോപ്പിൽ ഡിമാൻഡ് കൂടി
കമ്പോഡിയയിലും വിയറ്റ്‌നാമിലും ഉദ്പാദനം കുറഞ്ഞു
കനത്ത മഴ മൂലം കേരളത്തിൽ വിളവെടുപ്പും മുടങ്ങി
' മുന്‍പ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുരുമുളക് ഉദ്പാദിപ്പിച്ചിരുന്നത് ഹൈറേഞ്ചിലായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി വിലയിടിവുണ്ടായ സാഹചര്യത്തില്‍ കര്‍ഷകര്‍ കുരുമുളക് മാറ്റി ഏലം കൃഷി ആരംഭിച്ചത് ഉദ്പാദനത്തില്‍ വലിയ കുറവുണ്ടാക്കി'.
- നാരായണൻ, വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |