കുമരകം: ഒരു മഴ പെയ്താൽ വീടും പരിസരവും വെള്ളക്കെട്ടിലാകും. കുമരകം പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഓലുതറ പാടത്തിന്റെ സമീപം താമസിക്കുന്ന മൂന്നു സ്ത്രീകൾ മാത്രമുള്ള കുടുംബത്തിനാണ് ഈ ദുരവസ്ഥ . കുഴിവേലിപ്പറമ്പിൽ അമ്മിണി , മകൾ പുഷ്പ, പുഷ്പയുടെ മകൾ ലക്ഷ്ണ എന്നിവരടങ്ങുന്ന കുടുംബമാണ് നാലു വർഷത്താേളമായി ദുരിതക്കയത്തിൽ നീന്തി ദിനങ്ങൾ കഴിക്കുന്നത്. സമീപത്തുള്ള തരിശു പാടത്ത് മത്സ്യ കൃഷി തുടങ്ങിയതാണ് തങ്ങളുടെ ജീവിതം ദുരിതപൂർണമാക്കിയതെന്നാണ് പുഷ്പ പറയുന്നത്. പാടത്തിന്റെ പുറംബണ്ട് മത്സ്യ കൃഷിക്കായി ഉയർത്തി നിർമ്മിച്ചതാേടെ മഴവെള്ളം ഒഴുകി പാേകാതായി. നിരവധി തവണ ഫാം ഉടമയോട് പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടായില്ല. പുരയിടത്തിൽ വെള്ളം കയറി കിടക്കുന്നതിനാൽ വീടും തകർച്ചയുടെ വക്കിലാണ്. സമീപത്തെ മറ്റു ആറ് കുടുംബങ്ങളും ഇതേ അവസ്ഥയിലാണ്. ചിലർ മണ്ണിറിക്കി പുരയിടം ഉയർത്തി. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഇത് സാദ്ധ്യമായിട്ടില്ല. ബണ്ടിൽ തൂമ്പ് സ്ഥാപിക്കുകയോ മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ച് വെള്ളക്കെട്ട് പരിഹരിക്കുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |