കോട്ടയം: ചെറുപ്പത്തിൽ ചിൽഡ്രൻസ് ഹോമിലെത്തിയ ഒരു സന്ദർശക അയച്ചുകൊടുത്ത ഒരു കൊറിയറാണ് അജിതാ പ്രഭാകരൻ എന്ന ഇന്നത്തെ പ്രൊഫഷണൽ ചിത്രകാരിയെ വരച്ചെടുത്തത്. അതുവരെ കറുപ്പുമാത്രം നിഴലിട്ടുനിന്ന ജീവിതത്തെ ഒരു വർണ്ണചിത്രമാക്കി മാറ്റിയ ആ സന്ദർശകയെ നന്ദിയാേടെ ഒാർമ്മിക്കുന്നു അജിത. സി.എം.എസ് കോളേജിൽ റിലീഫ് സ്‌കൾപ്ച്ചർ ക്യാമ്പിന്റെ ഭാഗമായായി ചുവർശിൽപ്പം നിർമ്മിക്കുന്നതിനാണ് മലപ്പുറം സ്വദേശിയായ ഈ ചിത്രകാരി കോട്ടയത്തെത്തിയിരിക്കുന്നത്. ബഞ്ചമിൻ ബെയ്‌ലിയുടെ കുടുംബവും സ്വാതി തിരുനാളിന്റെ സന്ദർശനവുമാണ് സി. എം. എസിലെ ചുവർശിൽപ്പത്തിൽ അജിതയുടെ വിഷയം.
ചെറുപ്പം മുതൽ വരയ്ക്കുമായിരുന്നെങ്കിലും ഇതൊരു 'പാഷനോ പ്രൊഫഷനോ' ആകുമെന്ന് കരുതിയില്ലെന്ന് അജിത പറഞ്ഞു. സ്വന്തമായി വീടു പോലും ഇല്ലായിരുന്നതിനാൽ, താനും സഹോദരങ്ങളും അഞ്ചാം വയസ് മുതൽ കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നാണ് പഠിച്ചത്. വെക്കേഷനിൽ പലപ്പോഴും പോകുന്നത് വാടക വീട്ടിലേയ്ക്കായിരുന്നു. പ്ലസ്ടു പഠനസമയത്ത് ചിൽഡ്രൻസ് ഹോമിലെ ഹോസ്റ്റലിൽ സന്ദർശനത്തിനെത്തിയ ശ്രീകലയെന്ന വ്യക്തിയാണ് ജീവിതത്തിൽ വഴിത്തിരിവായത്. താൻ പടം വരക്കുന്നതു ശ്രദ്ധിച്ച അവർ ഒരു പടം വരച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ആ ചിത്രവുമായി പോയ അവർ നാളുകൾ കഴിഞ്ഞ് എനിക്ക് ഒരു കൊറിയർ അയച്ചുതന്നു. വാട്ടർ കളർ, പെയിന്റ്, ബ്രഷ്, ഡ്രസ്, ചോക്ലേറ്റ്, പ്രസിദ്ധരായ ചിത്രകാരൻമാരുടെ പുസ്തകങ്ങൾ, ചിത്രകല പഠിപ്പിക്കുന്ന കോളേജുകളുടെ ലിസ്റ്റ്, അഡ്മിഷൻ ഫോമുകൾ എന്നിവയായിരുന്നു ആ കൊറിയറിൽ. അതേത്തുടർന്നാണ് തൃശ്ശൂർ ഫൈൻ ആർട്‌സ് കോളേജിൽ ചേർന്ന് ഡിഗ്രി പഠനം പൂർത്തിയാക്കിയത്. തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജിൽ നിന്ന് പി.ജിയും എടുത്തു.
തടി, സിമന്റ്, സ്റ്റോൺ എന്നിവയിൽ ചുവർശിൽപ്പങ്ങൾ ചെയ്യാറുണ്ട്. കൂടുതൽ താൽപ്പര്യം സ്റ്റോൺ ആണ്. പാലക്കാട് അഹല്യയിൽ വാസവദത്തയുടെ 5 അടി ഉയരത്തിലുള്ള സ്റ്റോൺ വർക്ക് ചെയ്തു. സ്വന്തമായി ഒരു എക്‌സിബിഷനും വർക്ക് ഷോപ്പും നടത്തണമെന്നാണ് ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |